Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ അപകട കാരണം സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ ആവശ്യമായ പരിശോധനകള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ അനാവശ്യമായ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ട്. സിപിഎമ്മല്ല ജനകീയ സമിതിയാണ് സ്‌കൂള്‍ മാനേജ്‌മെന്റിന് നേതൃത്വം നല്‍കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
തേവലക്കര ബോയ്സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിനും കെഎസ്ഇബിക്കും വീഴ്ച സംഭവിച്ചുവെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ഗ്രൗണ്ട് ക്ലിയറന്‍സില്‍ വിഴ്ച വന്നു. തറനിരപ്പില്‍ നിന്നും നിശ്ചിത ഉയരം വേണമെന്ന വ്യവസ്ഥ പാലിച്ചില്ല.
ഷെഡ് കെട്ടുമ്പോള്‍ മാനേജ്മെന്റ് അനുമതി തേടിയില്ലെന്ന് മന്ത്രി പറഞ്ഞു. തറയില്‍ നിന്നും നിശ്ചിത ഉയരം വേണമെന്ന വ്യവസ്ഥ പൂര്‍ണമായും പാലിക്കപ്പെട്ടിട്ടില്ല. വിശദമായ അന്വേഷണം നടത്തുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.