Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കൊച്ചി: കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം അധ്യാപകരുടെ കുഴപ്പമല്ലന്ന് മന്ത്രി ജെ.ചിഞ്ചു റാണി. കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കാത്തതാണ് പ്രശ്‌നമെന്ന് മന്ത്രി പറഞ്ഞു.
''കുഞ്ഞുങ്ങള്‍ കളിച്ച് വീടിന്റെ മുകളിലൊക്കെ കയറുമ്പോള്‍ അപകടമുണ്ടാകുമെന്ന് നമുക്കറിയില്ലല്ലോ. സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ മുകളില്‍ കയറുകയായിരുന്നു,'' മന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറയില്‍ വനിതാ സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തില്‍ മന്ത്രി സൂംബ ഡാന്‍സ് കളിച്ചു. കൊല്ലത്ത് മരിച്ച വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയ പരിപാടിയില്‍ തന്നെയായിരുന്നു മന്ത്രിയുടെ ഡാന്‍സ്.
അതേസമയം, തേവലക്കരയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശക്തമായ നടപടികൾ ഉണ്ടാകണം, അതിൽ രാഷ്ട്രീയം കാണരുത്. സുരക്ഷാ മാനദണ്ഡം കാര്യക്ഷമമാക്കേണ്ട ഉത്തരവാദിത്തം അധികൃതർക്ക് ഉണ്ട്. ഡി.ഇ.ഒ മറുപടി പറയണം. ആത്മപരിശോധന മാനേജ്മെന്റ് നടത്തണം സുരേഷ് ഗോപി പറഞ്ഞു. സർക്കാർ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ അഹന്ത അവസാനിപ്പിക്കണമെന്നും പ്രാപ്തിയില്ലെങ്കിൽ കളഞ്ഞിട്ടു പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.