വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: കൊല്ലം ജില്ലയിൽ നാളെ ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ്
അനധികൃത നിർമാണം നടത്തി വിദ്യാർഥിയുടെ മരണത്തിലേക്ക് എത്തിച്ച സ്‌കൂൾ മാനേജരും അധികൃതരും കടുത്ത ശിക്ഷാ നടപടികൾക്ക് വിധേയമാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കൊല്ലം: കൊല്ലം തേവരക്കര സ്‌കൂളിൽ വിദ്യാർഥി ദാരുണമായി മരണപ്പെടുന്ന സാഹചര്യം സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പിടിപ്പുകേടും സ്‌കൂൾ അധികൃതരുടെ തികഞ്ഞ അലംഭാവവും കാരണമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
സ്‌കൂൾ അധികൃതരും വിദ്യാഭ്യാസ, വൈദ്യുതി വകുപ്പുകളും കുറ്റക്കാരാണ്. വിദ്യാർഥിയുടെ മരണത്തിന് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണം. നിരന്തരമായ അനാസ്ഥ തുടരുന്ന് മന്ത്രിമാർ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണം.
അനധികൃത നിർമാണം നടത്തി വിദ്യാർഥിയുടെ മരണത്തിലേക്ക് എത്തിച്ച സ്‌കൂൾ മാനേജരും അധികൃതരും കടുത്ത ശിക്ഷാ നടപടികൾക്ക് വിധേയമാക്കണം. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥിയുടെ കുടുംബത്തിന് അടിയന്തര സഹായവും കുടുംബത്തിന് സർക്കാർ ജോലി അടക്കമുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു.