പൂരം നടക്കണം, സാമ്പിൾ ഒഴിവാക്കി പ്രധാന വെടിക്കെട്ട് നടത്തണമെന്നാണ് പൊതുവികാരം: പാറമേക്കാവ് ദേവസ്വം സെക്രട്ടറി

പൂരത്തിന് പിന്നിൽ ഒരു വർഷത്തെ നീണ്ട കഠിനാധ്വാനമുണ്ടെന്നും അതുകൊണ്ട് തന്നെ ആഘോഷങ്ങൾ ഉപേക്ഷിക്കാൻ കഴിയില്ലെന്നും ദേവസ്വം സെക്രട്ടറി ജി. രാജേഷ്

Update: 2026-04-23 02:55 GMT

തൃശൂർ: തൃശൂർ പൂരം ആഘോഷങ്ങൾ മുൻനിശ്ചയിച്ച പ്രകാരം തന്നെ നടത്തണമെന്ന ‌നിലപാടിലുറച്ച് പാറമേക്കാവ് ദേവസ്വം. പൂരത്തിന് പിന്നിൽ ഒരു വർഷത്തെ നീണ്ട കഠിനാധ്വാനമുണ്ടെന്നും അതുകൊണ്ട് തന്നെ ആഘോഷങ്ങൾ ഉപേക്ഷിക്കാൻ കഴിയില്ലെന്നും ദേവസ്വം സെക്രട്ടറി ജി. രാജേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ സർക്കാർ പ്രതിനിധികളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, സാമ്പിൾ വെടിക്കെട്ട് ഉപേക്ഷിക്കാമെന്നും എന്നാൽ പ്രധാന വെടിക്കെട്ടും പകൽ പൂരത്തിന് ശേഷമുള്ള വെടിക്കെട്ടും നടത്തണമെന്നുമാണ് ദേവസ്വത്തിന്റെ നിലപാട്. ഇക്കാര്യം സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ ഔദ്യോഗികമായി അറിയിക്കും. വെടിക്കെട്ട് പൂർണമായും ഒഴിവാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും പൊതുവികാരം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

കൂടാതെ, പാറമേക്കാവിന്റെ പടക്കനിർമാണശാല സീൽ ചെയ്ത നടപടിക്കെതിരെ കടുത്ത വിമർശനമാണ് രാജേഷ് ഉന്നയിച്ചത്. അനുവദനീയമായതിലും കൂടുതൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി എന്നാരോപിച്ച് കേസെടുത്തത് തെറ്റായ നടപടിയാണെന്ന് രാജേഷ് പറഞ്ഞു. 6000 കിലോ വരെ നിർമിക്കാനുള്ള അനുമതി ലൈസൻസിക്ക് ഉണ്ടെന്നും, നിയമപരമായ നിർദേശങ്ങൾ പാലിച്ചാണ് എല്ലാം ചെയ്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി ഇതേ കീഴ്വഴക്കമാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലക്കാട് കളക്ടറും കമ്മീഷണറും ഈ നടപടികളിൽ നിന്ന് പിന്മാറണമെന്നും വിഷയത്തെക്കുറിച്ച് കൂടുതൽ പഠിച്ച് തീരുമാനമെടുക്കണമെന്നും ദേവസ്വം ആവശ്യപ്പെട്ടു. സർക്കാർ തലത്തിൽ ഉചിതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുന്നത് ഉൾപ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. ജനങ്ങൾ പൂരത്തിന് ഒപ്പമാണെന്നും ആഘോഷങ്ങൾ വിജയകരമായി നടത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News