മുതലപ്പൊഴി; പൊലീസും സമരക്കാരും തമ്മിൽ സംഘർഷം
സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് ഉന്തും തള്ളുമുണ്ടായത്
തിരുവനന്തപുരം: മുതലപ്പൊഴിയിൽ സമരക്കാരും പൊലീസും തമ്മിൽ സംഘർഷം. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പൊലീസ് സംരക്ഷണത്തിൽ പുറത്തെത്തിച്ചു.
സ്ഥലത്ത് വീണ്ടും സംഘർഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പിരിഞ്ഞു പോകാൻ സമരക്കാർ തയാറായിട്ടില്ല. ജനൽ തകർത്ത കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സമരക്കാർ. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു. ഇന്ന് രാവിലെ 11 മുതൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിക്കുകയായിരുന്നു.
സമരസമിതിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറും തമ്മിൽ ചർച്ച നടത്തി മണൽ നീക്കവുമായി ബന്ധപ്പെട്ട സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. ഇത് രേഖാമൂലം ഒപ്പിട്ടു നൽകിയതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച വരെ കാത്തിരിക്കുമെന്നും അതിന് ശേഷം ഉറപ്പു പാലിച്ചില്ലെങ്കിൽ പൊഴി മൂടുന്ന സമരത്തിലേക്ക് പോകുമെന്നും സമരസമിതി അറിയിച്ചിരുന്നു.