സൂംബ ഡാൻസ്: സർക്കാർ നിലപാട് അപക്വമെന്ന് ഐഎസ്എം
വിദ്യാർഥികളുടെ മാനസിക ദുർബലതയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെയുള്ള ഇത്തരം നീക്കങ്ങൾ പ്രതിഷേധാർഹമാണെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു.
കോഴിക്കോട്: വിദ്യാർഥികളുടെ മാനസികാരോഗ്യം വർധിപ്പിക്കാൻ സംസ്ഥാനത്തെ സ്കൂളുകളിൽ സൂംബ നൃത്തം പരിശീലിപ്പിക്കാനുള്ള നിർദേശം അപക്വമെന്ന് ഐഎസ്എം. മാനസിക, കായിക ക്ഷമതകൾ വർധിപ്പിക്കാൻ കൂടുതൽ കാര്യക്ഷമമായ വ്യത്യസ്ത മാർഗങ്ങൾ ഉണ്ടായിരിക്കേ ഒരു നൃത്തം തിരഞ്ഞെടുത്തതിൽ ജെൻഡർ പൊളിറ്റിക്സിൻ്റെ രഹസ്യ അജണ്ടകൾ ഉണ്ടോയെന്ന് സംശയിക്കണം. സ്കൂൾ അധ്യാപകർക്കും അധികാരികൾക്കും കുട്ടികളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുത്താനേ ഈ നീക്കം ഉപകരിക്കു.
നൃത്തനൃത്യങ്ങളോട് വ്യതസ്ത നിലപാടുള്ള കുട്ടികളെ കരിക്കുലത്തിൻ്റെ ഭാഗമായി നൃത്തം ചെയ്യാൻ നിർബന്ധിക്കുന്നത് അവരുടെ മനോനിലയെ പ്രതികൂലമായി ബാധിക്കും. സ്കൂൾ വിദ്യാർഥികളുടെ മാനസിക ദുർബലതയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് പകരം ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെയുള്ള ഇത്തരം നീക്കങ്ങൾ തൊലിപ്പുറത്തുള്ള ചികിത്സ മാത്രമാണ്. അവ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു.