ട്രെയിനുകള്‍ കൂട്ടിമുട്ടാതിരിക്കാന്‍ കേരളത്തിൽ കവച് വരുന്നു; കരാര്‍ കെ-റെയില്‍ എസ്.എസ് റെയില്‍ സഖ്യത്തിന്
പ്രാഥമിക ഘട്ടത്തിൽ 106.8 കിലോമീറ്ററിലാണ് പദ്ധതി പരിഗണിക്കുന്നത്
തിരുവനന്തപുരം: ട്രെയിനുകള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെയുള്ള റെയില്‍പ്പാതയില്‍ കവച് സുരക്ഷാ സംവിധാനം വരുന്നു. പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ -എസ്.എസ് റെയില്‍ സംയുക്ത സംരംഭത്തിനു ലഭിച്ചു. 105. 80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍. എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ 106.8 കിലോമീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം.
പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കെ-റെയില്‍ മാനേജിംഗ് ഡയരക്ടറുടെ ചുമതലയുള്ള ഡയരക്ടര്‍ വി. അജിത് കുമാര്‍ പറഞ്ഞു.
കേരളത്തില്‍ കവച് സുരക്ഷാ സംവിധാനം നടപ്പിലാകുന്ന ആദ്യ സെക്ടറായിരിക്കും ഇത്. എറണാകുളം മുതല്‍ വള്ളത്തോള്‍ നഗര്‍ വരെയുള്ള സെക്ടറില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെയാണ് പുതിയ പദ്ധതി. ഓട്ടോ മാറ്റിക് സിഗ്നലിംഗ് പദ്ധതി നടപ്പാക്കുന്നത് കെ-റെയില്‍-ആര്‍.വി.എന്‍.എല്‍ സഖ്യമാണ്.
ട്രെയിനുകള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച സംവിധാനമാണ് കവച്. സെന്‍സറുകളും ജി.പി.എസം സംവിധാനവും വാര്‍ത്താവിനിയമ സംവിധാനവും ഉള്‍പ്പെടുന്നതാണ് കവച്. ട്രെയിനുകള്‍ കൂട്ടിമുട്ടാനുള്ള സാധ്യത യഥാസമയം കണ്ടെത്തുകയും സ്വമേധയാ തടയുകയും ചെയ്യുന്നതാണ് ഈ സംവിധാനം. സെക്ഷനില്‍ ഉടനീളം ടെലികോ ടവറുകളും ഓപ്റ്റിക്കല്‍ ഫൈബര്‍ കാബിളുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.