അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‍ലിൻ ദാസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പന്ത്രണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുക
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിൽ പ്രതി ബെയ്‍ലിൻ ദാസിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പന്ത്രണ്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ബോധപൂർവ്വം മർദിച്ചിട്ടില്ലെന്നും ഓഫീസിൽ ഉണ്ടായ തർക്കത്തിൽ ഇടപെട്ടപ്പോൾ സംഭവിച്ചു പോയെന്നുമുള്ള വാദമായിരിക്കും കോടതിയിൽ പ്രതിഭാഗം ഉന്നയിക്കുക.
അതേസമയം ജാമ്യാപേക്ഷയെ എതിർക്കാനാണ് പ്രോസിക്യൂഷൻ തീരുമാനം. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതി പൂജപ്പുര ജയിലിലാണ്. സംഭവത്തിൽ നിയമപരമായി മുന്നോട്ടു പോകുമെന്ന് ശാമിലി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മജിസ്ട്രേറ്റ് കോടതി 11ലാണ് ഇന്നലെ പ്രതിയെ ഹാജരാക്കിയത്. ഇന്നുമുതൽ മൂന്ന് ദിവസത്തേക്ക് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 11 കോടതിയിൽ സിറ്റിംഗ് ഇല്ലാത്തതിനാൽ ആണ് 12ലേക്ക് മാറ്റിയത്.
പ്രതിക്ക് കുടുംബമുണ്ടെന്നും മൂന്ന് കുട്ടികളുണ്ടെന്നും സമൂഹത്തിൽ മാന്യതയുള്ള വ്യക്തിയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ പ്രതി നിയമപരിജ്ഞാനം ഉള്ളയാളാണെന്നും തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.സാക്ഷികളെയും ഇരയെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.