ബംഗാളിൽ വഖഫ് പ്രതിഷേധം വീണ്ടും അക്രമാസക്തം; നിരവധി പേർക്ക് പരിക്ക്, പൊലീസ് വാഹനങ്ങൾ കത്തിച്ചു
ബിജെപി വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും ഐഎസ്എഫ്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.
പാർട്ടി നേതാവും ഭംഗർ എംഎൽഎയുമായ നൗഷാദ് സിദ്ദീഖ് പങ്കെടുക്കുന്ന വഖഫ് (ഭേദഗതി) നിയമ വിരുദ്ധ റാലിയിൽ പങ്കെടുക്കാൻ സെൻട്രൽ കൊൽക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഭാൻഗറിൽനിന്നും അയൽ പ്രദേശങ്ങളായ മിനാഖാൻ, സന്ദേശ്ഖലി എന്നിവിടങ്ങളിൽ നിന്നും എത്തിയ ഐഎസ്‌എഫ് പ്രവർത്തകർ ബസന്തി ഹൈവേയിലെ ഭോജർഹട്ടിന് സമീപം ഒത്തുകൂടിയിരുന്നു. ഇവിടെവെച്ചാണ് പ്രവർത്തകരെ പൊലീസ് തടഞ്ഞത്.
പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ ജനക്കൂട്ടം ശ്രമിച്ചതോടെ തർക്കം ഉടലെടുത്തു. ഇത് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ പൊലീസ് സേനയെ വിന്യസിക്കുകയും സമീപ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാർ പിന്നീട് പിരിഞ്ഞുപോയി.
കൊൽക്കത്തയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പാർട്ടി നേതാവ് സിദ്ദീഖ് വഖഫ് (ഭേദഗതി) നിയമത്തെ വിമർശിക്കുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘ഈ നിയമം മുസ്‍ലിംകൾക്കെതിരായ വെറും ആക്രമണമല്ല, ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ്. ഞങ്ങൾ ഈ നിയമം അംഗീകരിക്കില്ല. അത്തരം നിയമങ്ങളെ പിന്തുണയ്ക്കുന്ന സർക്കാർ ഇവിടെനിന്ന് പോകണം’ -അദ്ദേഹം പറഞ്ഞു.
ബിജെപി വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമ ബംഗാളിൽ പുതിയ വഖഫ് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. തങ്ങൾ അത് സ്വാഗതം ചെയ്യുന്നു. എന്നാൽ, പിന്നെ എന്തിനാണ് സമാധാനപരമായ ഒരു റാലിയിൽ പങ്കെടുക്കുന്നതിൽനിന്ന് പൊലീസ് തങ്ങളുടെ പ്രവർത്തകരെ തടയുന്നത്? പ്രതിഷേധിക്കാനുള്ള അവകാശം തൃണമൂൽ കോൺഗ്രസിന് മാത്രമാണോയെന്നും അദ്ദേഹം ചോദിച്ചു.
മുർഷിദാബാദിലും പ്രതിഷേധമുണ്ടായി. വാഹനങ്ങൾ കത്തിച്ചു. അതേസമയം, സമാധാനപരമായി പ്രതിഷേധം നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്നും പക്ഷെ, ആരും നിയമം കയ്യിലെടുക്കരുതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. നിയമം സംരക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കും. ചിലർ മതവികാരം വെച്ചു കളിക്കുകയാണ്. അക്രമം അവസാനിപ്പിക്കണമെന്നും മമത ആഹ്വാനം ചെയ്തു.