പശുവിന്‍റെ അകിടിൽ നിന്നും നേരിട്ട് പിഞ്ചുകുഞ്ഞിന് പാൽ കൊടുത്ത് പിതാവ്; എന്ത് മണ്ടത്തരമാണെന്ന് സോഷ്യൽമീഡിയ, വിമര്‍ശനം
പിതാവിന്‍റെ പ്രവൃത്തിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്
ഡൽഹി: സോഷ്യൽമീഡിയയുടെ വരവോടെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത പല ഭക്ഷണരീതികളും മരുന്നുകളും ചികിത്സയുമെല്ലാം ആളുകൾ പരീക്ഷിക്കാറുണ്ട്. ഇത്തരം പരീക്ഷണങ്ങളിലൂടെ ജീവഹാനി തന്നെ ഉണ്ടായിട്ടുള്ള സംഭവങ്ങളുമുണ്ടായിട്ടുണ്ട്. എങ്കിലും പരീക്ഷണങ്ങൾക്ക് ഒരു കുറവമുണ്ടാകാറില്ല. ഒരു കുഞ്ഞ് ജനിച്ചാൽ ആറ് മാസം വരെ മുലപ്പാൽ നിര്‍ബന്ധമായിരിക്കെ പിഞ്ചുകുഞ്ഞിന് പശുവിന്‍റെ അകിടിൽ നിന്നം നേരിട്ട് പാൽ കൊടുക്കുന്ന പിതാവിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പിതാവിന്‍റെ പ്രവൃത്തിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
"ഇത് കുഞ്ഞിന് നല്ലതാണോ? ദയവായി ഉത്തരം പറയൂ." എന്ന അടിക്കുറിപ്പോടെ @DonaldTunp75739 എന്ന എക്സ് അക്കൌണ്ടിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. ഒരാൾ ചിരിച്ചുകൊണ്ട് തന്‍റെ കുഞ്ഞിന് പശുവിന്‍റെ അകിടിൽ നിന്നും നേരിട്ട് പാൽ കൊടുക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്. അശാസ്ത്രീയമായ ചികിത്സാരീതികൾക്കതിരെ തുറന്നടിക്കാറുള്ള മലയാളി ഡോക്ടര്‍ സിറിയക് ആബി ഫിലിപ്സ് വീഡിയേ പങ്കുവയ്ക്കുകയും ഇങ്ങനെ പാൽ കൊടുക്കുന്നത് മൂലമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇത്തരത്തിൽ തിളപ്പിക്കാത്ത പാൽ അകത്തുചെന്നാൽ കുഞ്ഞുങ്ങൾക്ക് വയറിളക്കമുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. ചുവന്ന രക്താണുക്കളുടെ നാശം, പ്ലേറ്റ്‌ലെറ്റുകളുടെ കുറവ്, പൂർണമായ വൃക്ക തകരാറ് എന്നിവയിലേക്കും നയിച്ചേക്കാം. ''വിദ്യാസമ്പന്നരായ വിഡ്ഢികൾക്കിടയിൽ അസംസ്കൃത പാൽ ഉപഭോഗം ഒരു ഭ്രമമായി മാറിയിരിക്കുന്നു'' ഡോക്ടര്‍ വിമര്‍ശിച്ചു.
ആദ്യത്തെ ആറു മാസക്കാലം കുഞ്ഞിന് സ്ഥിരമായി മുലപ്പാൽ കൊടുക്കുകയും അതിന്ശേഷം ഖരഭക്ഷണങ്ങൾ കൊടുത്തു തുടങ്ങുകയും ചെയ്യാമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. മറ്റു ഭക്ഷണത്തോടൊപ്പം രണ്ടു വർഷം വരെ മുലപ്പാൽ കൊടുക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഒരു വയസിന് മുൻപ് പശുവിൻ പാൽ കൊടുക്കുന്നതും നല്ലതല്ല.