പഹൽഗാം ഭീകരാക്രമണം; സ്ഥിതിവിവരങ്ങൾ ധരിപ്പിക്കാൻ കേന്ദ്രമന്ത്രിമാർ രാഷ്ട്രപതിയെ കണ്ടു
കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി നാളെ ബൈസരൺ താഴ്‍വരയിലെത്തും
ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ സ്ഥിതിവിവരങ്ങൾ ധരിപ്പിക്കാൻ കേന്ദ്രമന്ത്രിമാർ രാഷ്ട്രപതിയെ കണ്ടു. ആഭ്യന്തരമന്ത്രി അമിത്ഷാ, വിദേശകാര്യ മന്ത്രി ഡോക്ടർ എസ്.ജയശങ്കർ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്. കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി നാളെ ബൈസരൺ താഴ്‍വരയിലെത്തും.
വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ വിവിധ രാജ്യങ്ങളുടെ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി. ജർമ്മനി, ജപ്പാൻ, പോളണ്ട്, യുകെ, റഷ്യ എന്നിവയുൾപ്പെടെ രാജ്യങ്ങളിലെ അംബാസഡർമാരെയാണ് കണ്ടത്. സൗത്ത് ബ്ലോക്കിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പഹൽഗാം ആക്രമണത്തെക്കുറിച്ച് അംബാസഡർമാരെ അറിയിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരോട് പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ പാകിസ്താനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി വിസ നൽകില്ല. ഇന്ത്യയിലുള്ള പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകുമെന്നും കേന്ദ്രം അറിയിച്ചു.