ബൈസരൻ താഴ്‍വര തുറന്നത് സുരക്ഷാസേന അറിഞ്ഞില്ലെന്ന് കേന്ദ്രം; പഹൽഗാമിൽ സുരക്ഷാവീഴ്ചയെന്ന് പ്രതിപക്ഷം
പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതിലും വിമർശനം ഉയര്‍ന്നു
ഡൽഹി: പഹൽഗാമിലെ സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്രം കൃത്യമായി മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷം. മേഖലയിൽ സേനയെ വിന്യസിക്കാത്തത് എന്തെന്ന ചോദ്യത്തിന് മറുപടി നൽകിയില്ല. ബൈസരൻ താഴ്‍വര തുറന്നത് സുരക്ഷാസേനയുടെ അറിവോടെ അല്ലെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചത്. പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതിലും വിമർശനം ഉയര്‍ന്നു.
തുടർനടപടികൾ സംബന്ധിച്ച് കൃത്യമായ മറുപടി നൽകിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇതുവരെ സ്വീകരിച്ച നടപടികൾ മാത്രമാണ് പ്രതിരോധ മന്ത്രി യോഗത്തിൽ വിശദീകരിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന നീക്കം തടയണമെന്ന് പ്രതിപക്ഷം യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം രാഹുൽ ഗാന്ധി നാളെ ജമ്മു കശ്മീർ സന്ദർശിക്കും. പാകിസ്താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍റെ മോചനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
അതേസമയം പാകിസ്താനെതിരെ കൂടുതൽ നടപടികളുമായി ഇന്ത്യ മുന്നോട്ടുപോവുകയാണ്. ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡ് നീക്കി. പാകിസ്താന്‍റെ എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ പൂട്ടി. ഇന്ത്യ നയതന്ത്ര നടപടികൾ കടുപ്പിച്ചതിന് പിന്നാലെ ബദൽ നടപടികളുമായി പാകിസ്താനും രംഗത്തെത്തി. വ്യോമപാതകൾ ഉടൻ അടക്കാനും ഷിംല കരാർ മരവിപ്പിക്കാനും ദേശീയ സുരക്ഷാസമിതി യോഗത്തിൽ തീരുമാനിച്ചു.