'പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരന്‍റെയും ഹൃദയം തകര്‍ത്തു'; പ്രധാനമന്ത്രി
ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍
ന്യൂഡല്‍ഹി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരന്‍റെയും ഹൃദയം തകര്‍ത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.
ഭീകരാക്രമണം നടത്തിയവര്‍ക്കും ഗൂഢാലോചനക്കാര്‍ക്കും ഏറ്റവും കഠിനമായ ശിക്ഷ നല്‍കും. നീതി നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം,ഭീകരർക്കെതിരെ നടപടികൾ കടുപ്പിച്ച് സുരക്ഷാസേന. ജമ്മുകശ്മീരിലെ ഷോപ്പിയാൻ, പുൽവാമ, ബന്ദിപ്പോര എന്നിവിടങ്ങളിലാണ് ഭീകരർക്കെതിരെ സുരക്ഷാസേന നടപടിയെടുത്തത്.
ലഷ്‌കർ ഭീകരൻ ജമ്മേൽ അഹമ്മദ് ഷീറിന്റെയും ഭീകരരായ അദ്‌നാൻ ഷാഫി ദാ, അമീർ നസീർ എന്നിവരുടെ വീടുകളാണ് തകർത്തത്. അതിനിടെ കേസന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ എന്‍ഐഎ സംഘം ബൈസരൺ വാലിയിൽ എത്തി തെളിവു ശേഖരണം നടത്തി. ഭീകരർ വന്ന വഴിയും രക്ഷപ്പെട്ട വഴിയെക്കുറിച്ചടക്കം വിശദമായി പരിശോധിക്കുമെന്നും ഭീകര ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും എന്‍ഐഎ അറിയിച്ചു.
നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം തുടരുകയാണ്. ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമിട്ട് പാകിസ്താന്‍ വെടിയുതുർക്കുകയും പിന്നാലെ ശക്തമായി ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. അതിനിടെ ജമ്മു കശ്മീരിലെ കുപ് വാരയിൽ സാമൂഹ്യപ്രവർത്തകനായ ഗുലാം റസൂലിനെ ഭീകരർ വെടിവച്ചുകൊന്നു. വീട്ടിൽ കയറിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ മേഖലയിൽ സുരക്ഷ സൈന്യം ശക്തമാക്കി.