കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപം: ബിജെപി മന്ത്രിയെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി

ഭരണഘടനാ സ്ഥാനത്തിരുന്ന് നടത്താവുന്ന പ്രസ്താവനയല്ല ഇതെന്ന് കോടതി

Update: 2025-05-15 06:36 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ന്യൂ ഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി. പറയുന്ന ഓരോ വാക്കിനും മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു. മന്ത്രി സ്ഥാനത്തിരിക്കുന്നവര്‍ മാന്യത പാലിക്കുമെന്നാണ് പ്രതീക്ഷ. ഭരണഘടനാ സ്ഥാനത്തിരുന്ന് നടത്താവുന്ന പ്രസ്താവനയല്ല ഇതെന്നും കോടതി വിമർശിച്ചു.

കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഷാ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. സംഭവത്തില്‍ മാപ്പുപറഞ്ഞുവെന്ന് മന്ത്രി കോടതിയെ അറിയിച്ചിരുന്നു. അദ്ദേഹം ഖേദം പ്രകടിപ്പിച്ചു, അദ്ദേഹത്തിന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ഷായുടെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.ഹൈക്കോടതി അമിതാധികാരം പ്രയോഗിച്ചുവെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി നാളെ പരിഗണിക്കും.

ഭീകരവാദികളുടെ സഹോദരി എന്നാണ് സംസ്ഥാന ആദിവാസി ക്ഷേമ മന്ത്രികൂടിയായ കുൻവർ വിജയ് ഷാ, സോഫിയ ഖുറേഷിയയെ പരോക്ഷമായി വിശേഷിപ്പിച്ചത്. ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയിലാണ് മന്ത്രിയുടെ വിവാദ പരാമർശം.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെയും അഭിനന്ദിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍ കടന്നുവന്നത്.‘ഭീകരവാദികൾ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവർക്ക് ഉചിതമായ മറുപടി നൽകാൻ ഞങ്ങൾ അതേ സമുദായത്തിൽ നിന്നുള്ള സഹോദരിയെ അയച്ചു‘ - ഇങ്ങനെയായിരുന്നു വിജയ് ഷായുടെ പരാമർശം.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News