മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ജോൺ ബർള തൃണമൂൽ കോൺഗ്രസിൽ ചേർന്നു
2019ൽ പശ്ചിമ ബംഗാളിലെ അലിപുർദുവാർസ് മണ്ഡലത്തിൽ നിന്ന് വിജയിച്ച ബർള കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു.
ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ജോൺ ബർള തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഗോത്ര വർഗക്കാർക്കായി പ്രവർത്തിക്കാൻ ബിജെപി നേതൃത്വം അനുവദിച്ചിരുന്നില്ലെന്ന് ജോൺ ബർള പറഞ്ഞു.
2019ൽ പശ്ചിമ ബംഗാളിലെ അലിപുർദുവാർസ് മണ്ഡലത്തിൽ നിന്ന് വിജയിച്ച ബർള കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ബിർള ബിജെപിയുമായി ഇടഞ്ഞത്. ബർളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുർദുവാസ് മണ്ഡലത്തിൽ മത്സരിപ്പിച്ചത്.
''ഞാൻ ബിജെപിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവർത്തിക്കാൻ എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനർജിയുടെ നേതൃത്വത്തിൽ ഗോത്ര ജനതക്ക് നിതി നൽകാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്''-തൃണമൂൽ കോൺഗ്രസിൽ ചേർന്ന ശേഷം ജോൺ ബിർള പ്രതികരിച്ചു.