പഹൽഗാം ഭീകരാക്രമണം; ഭീകരര്‍ക്കായി ദക്ഷിണ കശ്മീര്‍ അരിച്ചുപെറുക്കി സുരക്ഷാസേന
അതിനിടെ കൂടുതൽ ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ഇന്ത്യ
ജമ്മുകശ്മീർ: പഹല്‍ഗാം ഭീകരര്‍ക്കായി ദക്ഷിണ കശ്മീര്‍ അരിച്ചുപെറുക്കി സുരക്ഷാസേന. പീര്‍ പഞ്ചല്‍ മലനിരകളിലെ തിരച്ചില്‍ വെല്ലുവിളി നിറഞ്ഞതാണ്. അതിനിടെ കൂടുതൽ ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ഇന്ത്യ.
പഹല്‍ഗാം ഉള്‍പ്പെടുന്ന അനന്ത്നാഗ്, കുല്‍ഗാം അടക്കമുള്ള ജില്ലകളിലാണ് പാക് ഭീകരരെയും തദ്ദേശീയരായ സഹായികളെയും തിരയുന്നത്. സേനയും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് വിവിധയിടങ്ങളിൽ തിരച്ചിൽ തുടരുന്നത്. ഭീകരരെ കുറിച്ച് സൂചന ലഭിച്ചാൽ പോലീസിനെ അറിയിക്കണമെന്ന് പ്രദേശവാസികൾക്ക് നിരന്തരം നിർദേശം നൽകുന്നുണ്ട്.
കശ്മീര്‍ താഴ്‌വരയുടെയും നിയന്ത്രണ രേഖയുടെയും കാവലാളുകളായ ശ്രീനഗര്‍ ആസ്ഥാനമായ പതിനഞ്ചാം കോറിന്‍റെ നേതൃത്വത്തിലാണ് തിരച്ചില്‍. രാഷ്ട്രീയ റൈഫിള്‍സിന്‍റെ വിവിധ യൂണിറ്റുകളും സൈന്യത്തിന്‍റെ സ്പെഷല്‍ ഫോഴ്സസായ പാരാ കമാന്‍ഡോകളും വിവിധ ഇടങ്ങളിൽ പരിശോധനക്ക് ഒപ്പമുണ്ട് ഒപ്പമുണ്ട്. ഭീകരത ഉടൻ ജീവനോടെ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇന്നലെ പഹൽഗാമിലെത്തിയ എന്‍ഐഎ മേധാവി സദാനന്ത ദത്തെ അന്വേഷണം വിലയിരുത്തി. പഹല്‍ഗാം മേഖലയുടെ ത്രിമാന ചിത്രീകരണം നടത്തി. അമേരിക്കയുടെ പൂർണ പിന്തുണ ലഭിച്ച ഇന്ത്യ മറ്റു ലോകരാജ്യങ്ങളുടെ പിന്തുണ കൂടി ഉറപ്പാക്കുകയാണ്. പാകിസ്താനെ മറ്റു രാജ്യങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാനും ശ്രമിക്കുന്നുണ്ട്.