'ഇന്ത്യയും കാനഡയും തമ്മിൽ മികച്ച ബന്ധം, ഒരുമിച്ച് പ്രവർത്തിക്കാം': പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുത്ത മാർക്ക് കാർണിയെ അഭിനന്ദിച്ച് രാഹുൽഗാന്ധി
'' ഇന്ത്യയും കാനഡയും ആഴത്തിലുള്ള ജനാധിപത്യ പാരമ്പര്യങ്ങളാണ് പങ്കിടുന്നത്. ബഹുസ്വരതയോടുള്ള ശക്തമായ പ്രതിബദ്ധതയാണ് ഇരു രാജ്യങ്ങള്‍ക്കും''
ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച ലിബറൽ പാർട്ടിയേയും പ്രധാനമന്ത്രി മാർക്ക് കാർണിയേയും അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
'' ഇന്ത്യയും കാനഡയും ആഴത്തിലുള്ള ജനാധിപത്യ പാരമ്പര്യങ്ങളാണ് പങ്കിടുന്നത്. ബഹുസ്വരതയോടുള്ള ശക്തമായ പ്രതിബദ്ധതയാണ് ഇരു രാജ്യങ്ങള്‍ക്കും. ആഗോള അസമത്വങ്ങൾ പരിഹരിക്കുന്നതിനും എല്ലാ പൗരന്മാർക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാം''- രാഹുല്‍ഗാന്ധി അഭിനന്ദനകുറിപ്പില്‍ വ്യക്തമാക്കി.
തുടർച്ചയായ നാലാം തവണയും വിജയിച്ചാണ് ലിബറൽ പാർട്ടി കാനഡയില്‍ അധികാരത്തിലെത്തുന്നത്. മാർക് കാർണി തന്നെ പ്രധാനമന്ത്രിയായി തുടരും. ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാത്തതിനാൽ ലിബറൽ പാർട്ടി ഭരിക്കാൻ ചെറുപാർട്ടികളുടെ പിന്തുണ തേടും. യുഎസ് പ്രസിഡന്റ് ട്രംപിന് കാനഡയെ കീഴടക്കാൻ കഴിയില്ല എന്നതിന്റെ പ്രഖ്യാപനമാണ് ഈ ഫലമെന്ന് മാർക് കാർണി വിജയാഹ്ലാദ ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.
ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്നും കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തിലേറുമെന്നുമായിരുന്നു പ്രവചനങ്ങള്‍. വരുന്ന ഒക്ടോബറിലാണ് യഥാർഥത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പക്ഷേ ട്രംപിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യം വോട്ടാക്കി മാറ്റാൻ മാർക് കാർണി ശ്രമിച്ചു. ആ തന്ത്രം ഫലം കാണുകയും ചെയ്തു. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെയാണ് ആ സ്ഥാനത്തേക്ക് മുന്‍ കേന്ദ്രബാങ്ക് ഗവര്‍ണറായ കാര്‍ണിയെത്തിയത്. ഇന്ത്യൻ വംശജർ ഏറെയുണ്ടായിരുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി തെരഞ്ഞെടുപ്പിൽ തർകന്നടിഞ്ഞിരുന്നു.