Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പൂനെ: പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു. തനിഷ് ഭിസേ എന്ന യുവതിയാണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഡോ. സുഷ്റുത്ത് ഖൈസിസിനെതിരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂനെയിലെ ദീനാനാഥ് മംഗേഷ്കർ ആശുപത്രിയിലായിരുന്നു സംഭവം.
യുവതിയെ അഡ്മിറ്റ് ചെയ്യണമെങ്കിൽ പത്ത് ലക്ഷം രൂപ മുൻകൂറായി കെട്ടിവയ്ക്കണമെന്നായിരുന്നു ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടത്. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതിലുണ്ടായ പിഴവ് മൂലം യുവതി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. അഞ്ച് മണിക്കൂറിലേറെ വൈകിയാണ് യുവതിക്ക് വൈദ്യ സഹായം നൽകാൻ സാധിച്ചത്. ഇത് യുവതിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിച്ച ശേഷമായിരുന്നു.
ഇരട്ട പെൺകുട്ടികൾക്ക് യുവതി ജന്മം നൽകിയതെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പണം അടയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് ബന്ധുക്കൾ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്. എങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
യുവതി പ്രസവിച്ച സസൂൻ ആശുപത്രിയാണ് സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയത്. ചികിത്സ നല്‍കാന്‍ വൈകി എന്നതാണ് മരണകാരണമായി പറഞ്ഞിരിക്കുന്നത്.