മംഗളൂരു വിദ്വേഷക്കൊല: പാകിസ്താൻ അനുകൂല മുദ്രാവാക്യത്തിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ്
പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ സംഘ്പരിവാർ നടത്തിയ ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും,നടപടി എടുക്കാത്തതിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു
ബെംഗളൂരു: മംഗളൂരുവിലെ വിദ്വേഷ കൊലപാതകത്തിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യത്തിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് മംഗളൂരു പൊലീസ് കമ്മീഷണർ അനുപം അഗർവാൾ. സംഘ്പരിവാർ വാദം തള്ളിയാണ് കമ്മീഷണറുടെ പ്രതികരണം. വിദ്വേഷ കൊലപാതകത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മംഗളൂരുവിലും പരിസരത്തും പ്രതിഷേധം തുടരുകയാണ്.
പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ സംഘ്പരിവാർ നടത്തിയ ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും,നടപടി എടുക്കാത്തതിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് പുൽപ്പള്ളി സ്വദേശി അഷ്റഫ് മംഗളൂരു കുഡുപ്പിലെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നേരത്തെ സംഘ് പരിവാറാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. കേസിൽ 20 പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പ്രതികൾ ആർഎസ്എസ്, ബജ്റംഗദൾ പ്രവർത്തകരാണ്. കൈകൾ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മർദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്.
ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്താണ് കൊലപാതകം നടന്നത്. മർദനത്തിന് തുടക്കമിട്ടത് കുഡുപ്പു സ്വദേശി സച്ചിനാണെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം ആഗ്രവാൾ പറഞ്ഞു. ഇയാളുമായുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിന്റെ തുടക്കം.