Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ലഖ്‌നൗ: യുപിയില്‍ ബലാത്സംഗശ്രമം ചെറുക്കുന്നതിനിടയില്‍ ബ്യൂട്ടീഷനെ ഓടുന്ന കാറിനുള്ളില്‍ വെച്ച് കുത്തിക്കൊന്നു. യുപിയുടെ തലസ്ഥാന നഗരമായ ലഖ്‌നൗവിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ലഖ്‌നൗവിലെ ഒരു വിവാഹത്തിന് സുദാന്‍ഷു എന്നയാള്‍ക്ക് മുടിയില്‍ ഹെന്ന നല്‍കുന്നതിന് വേണ്ടിയാണ് 26കാരിയായ യുവതി സഹോദരിക്കൊപ്പം പോയത്. ബ്യൂട്ടിഷനേയും സഹോദരിയേയും കൂട്ടികൊണ്ട് പോകുന്നതിനായി അജയ്, വികാസ്, ആദര്‍ശ് എന്നിവരാണ് എത്തിയത്. ജോലി കഴിഞ്ഞതിന് ശേഷം മടങ്ങുന്നതിനിടെയാണ് ബലാത്സംഗ ശ്രമം ഉണ്ടായത്. അജയ്, വികാസ്, ആദര്‍ശ് എന്നിവര്‍ ചേര്‍ന്ന് ബ്യൂട്ടിഷനായ യുവതിയേയും സഹോദരിയേയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇരുവരും പീഡനം ചെറുത്തതോടെ അജയ് എന്നയാള്‍ കത്തി ഉപയോഗിച്ച് ബ്യൂട്ടിഷനായ യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയും ചെയ്തു. ആളുകള്‍ ഓടികൂടുമ്പോഴേക്കും പ്രതികളായ മൂന്ന് പേരും ഓടി രക്ഷപ്പെട്ടിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കി കളയുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പൊലീസിനോട് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു. അന്വേഷണത്തില്‍ വികാസ്, ആദര്‍ശ് എന്നീ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അജയ് ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനായി അന്വേഷണം തുടരുന്നതായി എസിപി വികാസ് പാണ്ഡ്യ പറഞ്ഞു.