ഖലിസ്താനി തീവ്രവാദി കശ്മീർ സിങ് ഗാൽവാഡി ബിഹാറിൽ അറസ്റ്റിൽ

എൻഐഎ നൽകുന്ന വിവരപ്രകാരം 2016ൽ പഞ്ചാബിലെ നാഭ ജയിലിൽ നിന്ന് രക്ഷപ്പെട്ട ആറുപേരിൽ ഒരാളാണ് കശ്മീർ സിങ്.

Update: 2025-05-12 09:02 GMT
Advertising

ന്യൂഡൽഹി: ഖലിസ്താൻ തീവ്രവാദി നേതാവ് കശ്മീർ സിങ് ഗാൽവാഡിയെ എൻഐഎ അറസ്റ്റ് ചെയ്തു. 2022ലെ ഖലിസ്താൻ തീവ്രവാദ ഗൂഢാലോചനാ കേസിൽ പ്രതിയാണ് കശ്മീർ സിങ്. പഞ്ചാബിലെ ലുധിയാന സ്വദേശിയായ ഗാൽവാഡി ബിഹാറിലെ മോത്തിഹാരിയിലാണ് പിടിയിലായത്. വിദേശത്ത് താമസിച്ച് ഖലിസ്താൻ മൂവ്‌മെന്റിന് നേതൃത്വം കൊടുക്കുന്ന ഹർവീന്ദർ സിങ് സന്ധു ഉൾപ്പെടെയുള്ള തീവ്രവാദികളുമായി ഇയാൾക്ക് ബന്ധമുണ്ട്.

എൻഐഎ നൽകുന്ന വിവരപ്രകാരം 2016ൽ പഞ്ചാബിലെ നാഭ ജയിലിൽ നിന്ന് രക്ഷപ്പെട്ട ആറുപേരിൽ ഒരാളാണ് കശ്മീർ സിങ്. ജയിലിൽ നിന്ന് രക്ഷപ്പെട്ട ശേഷം കുപ്രസിദ്ധ ഖലിസ്താനി തീവ്രവാദിയായ റിൻഡ അടക്കമുള്ളവരുമായി ചേർന്ന് കശ്മീർ സിങ് പ്രവർത്തിച്ചിരുന്നതായി എൻഐഎ പറഞ്ഞു.

ബബ്ബർ ഖൽസ ഇന്റർനാഷണലിൽ (ബികെഐ) അംഗമായ ഗാൽവാഡി ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തി നേപ്പാളിലേക്ക് രക്ഷപ്പെട്ട തീവ്രവാദികൾ അഭയം, ലോജിസ്റ്റിക്കൽ പിന്തുണ, ഭീകര ഫണ്ടുകൾ എന്നിവ നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുള്ള ആർപിജി ആക്രമണത്തിലും ഇയാൾ തീവ്രവാദികൾക്ക് സഹായം നൽകിയിരുന്നു.

ബികെഐ, ഖലിസ്താൻ ലിബറേഷൻ ഫോഴ്‌സ് (കെഎൽഎഫ്), ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ (ഐഎസ്‌വൈഎഫ്) തുടങ്ങിയ ഭീകര സംഘടനകൾ തമ്മിൽ വർധിച്ചുവരുന്ന ബന്ധം അന്വേഷിക്കുന്ന എൻഐഎ കേസിലും ഗാൽവാഡിയ പ്രതിയാണ്. ഈ സംഘടനകളുടെ നേതാക്കളും അംഗങ്ങളും സംഘടിപ്പിക്കുന്ന തീവ്രവാദപ്രവർത്തനങ്ങൾ അന്വേഷിക്കുന്നതിനായി 2022 ആഗസ്റ്റിലാണ് എൻഐഎ സ്വമേധയാ കേസെടുത്തത്. ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതിനായി അതിർത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ, ഐഇഡികൾ എന്നിവയുൾപ്പെടെ കടത്തുന്നതിൽ ഈ ഗ്രൂപ്പുകൾക്ക് പങ്കുണ്ട് എന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News