'നിതീഷ് കുമാറിനെ ബിജെപി പിന്നില്‍ നിന്ന് കുത്തും, അദ്ദേഹം മഹാസഖ്യത്തിലേക്ക് തിരിച്ചുവരണം': പപ്പുയാദവ് എംപി
''ബിജെപി ഒരിക്കലും നിതീഷിനെ മുഖ്യമന്ത്രിയായി ആഗ്രഹിച്ചിരുന്നില്ല, അദ്ദേഹത്തിന് ഒരു മതേതര പ്രതിച്ഛായയുണ്ട്''
പറ്റ്ന: മഹാസഖ്യത്തിലേക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മടങ്ങിവരണമെന്ന് പപ്പുയാദവ് എംപി. അദ്ദേഹത്തെ ബിജെപി പിന്നില്‍ നിന്ന് കുത്തും, വ്യക്തിപരമായി, ഞാൻ മാത്രമല്ല ഞങ്ങളുടെ നേതാക്കളും നിതീഷ് കുമാറിനെ ബഹുമാനിക്കുന്നുണ്ടെന്നും പപ്പു യാദവ് എംപി പറഞ്ഞു.
''ബിജെപി ഒരിക്കലും നിതീഷിനെ മുഖ്യമന്ത്രിയായി ആഗ്രഹിച്ചിരുന്നില്ല, അദ്ദേഹത്തിന് ഒരു മതേതര പ്രതിച്ഛായയുണ്ട്. എന്നാൽ വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ചതിലൂടെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും (ടിഡിപി) പിന്നിൽ നിന്ന് കുത്തുകയാണെന്ന് മുസ്‌ലിംകൾ കരുതുന്നുണ്ട്. ഇതാണ് അവർക്ക് ഏറ്റവും വേദന ഉണ്ടാക്കിയത്. സംവരണവും ജാതി സെൻസസും രാഹുൽ ഗാന്ധി ആവശ്യപ്പെടുമ്പോൾ നിതീഷ് നിശബ്ദനായി നില്‍ക്കുകയായിരുന്നു''- പപ്പു യാദവ് പറഞ്ഞു.
''നിതീഷ് കുമാര്‍ ഇല്ലാതെ ബിഹാറിൽ ബിജെപിക്ക് ഒരു മൂല്യവുമില്ല, ബിജെപിക്ക് സർക്കാർ രൂപീകരിക്കാനും കഴിയില്ല. നിതീഷിനെ ഇല്ലാതാക്കിയെന്നാണ് ഇപ്പോൾ ഇബിസി വിഭാഗങ്ങള്‍ (അതി പിന്നോക്ക വിഭാഗങ്ങൾ) മനസ്സിലാക്കിയിരിക്കുന്നത്. അതുകൊണ്ട് ഇബിസി, എസ്ടി, എസ്‌സി, ഒബിസി വോട്ടുകൾ കോൺഗ്രസിലേക്ക് മാറുകയാണ്''- പപ്പു യാദവ് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായാണ് മത്സരിച്ച് വിജയിച്ചതെങ്കിലും അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ് സഞ്ചരിക്കുന്നത്. അതേസമയം ബിഹാറിൽ കോൺഗ്രസ് തന്നെ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന പരിഭവും അടുത്തിടെ അദ്ദേഹം പങ്കുവെച്ചിരുന്നു.