Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ബിഹാറിൽ സീറ്റ് വിഭജന ചർച്ചകൾ അവസാനഘട്ടത്തിൽ. ഇരു മുന്നണികളുടെയും സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകും. നിതീഷ് കുമാർ സർക്കാരിനെതിരെ കോൺഗ്രസ് കുറ്റപത്രം പുറത്തിറക്കി. നിതീഷ് കുമാർ പേരുകൊണ്ട് മാത്രം മുഖ്യമന്ത്രിയെന്ന് ജയറാം രമേശ് വിമർശിച്ചു.
ബീഹാറിൽ തെരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ ശക്തമായ പ്രചാരണവുമായി കളം നിറയുകയാണ് മുന്നണികൾ. 20 വർഷം നീണ്ട നിതീഷ് കുമാർ സർക്കാരിനെതിരെ കോൺഗ്രസ് കുറ്റപത്രം പുറത്തിറക്കി. നിതീഷ് കുമാർ ബീഹാർ ജനതയുടെ ജീവിതം ദുരിതപൂർണമാക്കിയെന്നാണ് കോൺഗ്രസ് ആരോപണം. അഴിമതി സർക്കാരിനെ ഇത്തവണ ജനം തുടച്ചുനീക്കുമെന്നും ബീഹാറിന്റെ സത്യാവസ്ഥയാണ് കോൺഗ്രസ് കുറ്റപത്രത്തിലൂടെ പുറത്തിറക്കിയതെന്ന് ജയറാം രമേശ് പറഞ്ഞു.
ഘടകകക്ഷികളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരു മുന്നണികളിലും തുടരുകയാണ്. 30ൽ കൂടുതൽ സീറ്റുകളാണ് എൽജിപി ആവശ്യപ്പെടുന്നത്. ബിജെപി കേന്ദ്ര നേതാക്കൾ ചിരാഗ് പസ്വാനുമായി കൂടി കാഴ്ച നടത്തിയെങ്കിലും വഴങ്ങിയിട്ടില്ല. മഹാസഖ്യത്തിലും പ്രതിസന്ധി തുടരുകയാണ്. അവസാനഘട്ട ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തി. 60 സീറ്റുകൾ വേണമെന്ന് ഇടതു പാർട്ടികളുടെ ആവശ്യത്തിലും ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം പ്രശാന്ത് കിഷോറിന്റെ ജൻ സ്വരാജ് പാർട്ടി 51 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.