പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള ജംഗിപ്പൂർ മണ്ഡലത്തിന്റെ ജനസംഖ്യാ കണക്കുകൾ ഒറ്റരാത്രികൊണ്ടാണ് മാറിമറിഞ്ഞത്. വോട്ടർ പട്ടികയിലെ ഈ അട്ടിമറി നിരീക്ഷിക്കുന്ന പ്രാദേശിക രാഷ്ട്രീയക്കാരുടെ കണക്കുകൾ പ്രകാരം, ഇന്നലെ വരെ മുസ്‌ലിം ഭൂരിപക്ഷമുണ്ടായിരുന്ന ഈ മണ്ഡലം ഇപ്പോൾ ഹിന്ദു ഭൂരിപക്ഷ മണ്ഡലമായി മാറിയിരിക്കുന്നു. മുഖ്യമന്ത്രി മമതാ ബാനർജി തുടർച്ചയായ നാലാം വട്ടവും ഭരണത്തുടർച്ച തേടുന്ന 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 152 മണ്ഡലങ്ങളിൽ ഒന്നാണ് ജംഗിപ്പൂർ. ഇവിടെ മമതയുടെ പ്രധാന എതിരാളി ബിജെപിയാണ്. സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ മുസ്‌ലിം വോട്ടർമാരെ ഒഴിവാക്കപ്പെട്ടത് ബിജെപി ക്യാമ്പുകളിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ജംഗിപ്പൂരിൽ സംഭവിച്ചതെന്ത്?
തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ' എന്ന വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിലൂടെ ജംഗിപ്പൂരിൽ നിന്ന് മാത്രം ഒഴിവാക്കപ്പെട്ടത് 36,581 വോട്ടർമാരെയാണ്. 'സാങ്കേതിക പൊരുത്തക്കേടുകൾ' ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഇതിൽ ഒഴിവാക്കപ്പെട്ടവരിൽ 32,500 പേരും മുസ്‌ലിംകളാണ്. എസ്‌ഐആർ പ്രക്രിയയ്ക്ക് മുൻപ് ജംഗിപ്പൂരിലെ ഹിന്ദു-മുസ്‌ലിം വോട്ടർമാരുടെ അനുപാതം 46:54 ആയിരുന്നുവെങ്കിൽ ഇപ്പോൾ മണ്ഡലത്തിൽ 52% ഹിന്ദുക്കളും 48% മുസ്‌ലിംകളുമാണുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടുകൾ ഏതാണ്ട് പൂർണമായും തൃണമൂൽ കോൺഗ്രസിനാണ് ലഭിച്ചത്. അന്ന് 92,000 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് അവർ ഇവിടെ വിജയിച്ചത്.
എന്നാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചിത്രം മാറി. മുസ്‌ലിം വോട്ടുകൾ തൃണമൂലിനും കോൺഗ്രസിനുമിടയിൽ ഭിന്നിച്ചപ്പോൾ, ഹിന്ദു വോട്ടുകൾ ബിജെപിക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടു. ഹിന്ദു വോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗവും ബിജെപിക്ക് ലഭിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ ഫലമായി 3,300 വോട്ടുകളുടെ ലീഡ് നേടാൻ ബിജെപിക്ക് കഴിഞ്ഞു. ഇപ്പോൾ വോട്ടർ പട്ടികയിലെ ഈ വെട്ടിനിരത്തലുകൾ കൂടി കഴിഞ്ഞതോടെ ബിജെപി കൂടുതൽ അനുകൂലമായ അവസ്ഥയിലാണ്. തൃണമൂലിൽ നിന്നും ഈ സീറ്റ് പിടിച്ചെടുക്കാൻ സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് പ്രാദേശിക ബിജെപി നേതൃത്വം.
സംസ്ഥാനത്തെ പൊതുചിത്രം: പട്ടികയിൽ നിന്നൊഴിവായത് ലക്ഷങ്ങൾ
ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും മതപരമായ ജനസംഖ്യാ കണക്കുകൾ ഔദ്യോഗികമായി ലഭ്യമല്ലെങ്കിലും, ബ്ലോക്കുകൾ, പഞ്ചായത്തുകൾ, ബൂത്ത് തലത്തിലുള്ള വോട്ടർ പട്ടികകൾ എന്നിവ വിശകലനം ചെയ്ത് രാഷ്ട്രീയ പാർട്ടികൾ ഇത്തരം ഡാറ്റകൾ തയ്യാറാക്കാറുണ്ട്. 2011ലെ സെൻസസ് പ്രകാരം ബംഗാളിലെ ജനസംഖ്യയുടെ 27% മുസ്‌ലിംകളാണ്. മുർഷിദാബാദ് (67%), മാൽഡ (51%), ഉത്തർ ദിനാജ്‌പൂർ (50%) എന്നീ ജില്ലകളിൽ അവർ ഭൂരിപക്ഷമാണ്. 'സാങ്കേതിക പൊരുത്തക്കേടുകൾ' ചൂണ്ടിക്കാട്ടി സംസ്ഥാനത്തൊട്ടാകെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് 27.16 ലക്ഷം പേരെയണ്. ഇതിൽ ഏകദേശം 17 ലക്ഷം പേർ മുസ്‌ലിംകളാണ്.
കണക്കുകളിലെ കളി: 41 മണ്ഡലങ്ങളിലെ നിർണായക മാറ്റങ്ങൾ
ബംഗാളിലെ ആകെയുള്ള 294 നിയമസഭാ മണ്ഡലങ്ങളിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള 41 മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ ഒഴിവാക്കപ്പെട്ട 27.16 ലക്ഷം വോട്ടർമാരിൽ 31 ശതമാനവും (8.43 ലക്ഷം പേർ) ഈ മണ്ഡലങ്ങളിൽ നിന്നുള്ളവരാണ്. ഈ 41 മണ്ഡലങ്ങളിൽ ഒഴിവാക്കപ്പെട്ടവരിൽ 90 ശതമാനവും മുസ്‌ലിംകളാണെന്ന് ഔട്ട്‌ലുക്ക് മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. മുൻകാല തെരഞ്ഞെടുപ്പുകൾ പരിശോധിക്കുമ്പോൾ, 2021ൽ ഭംഗർ ഒഴികെയുള്ള 40 സീറ്റുകളിലും തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്. ബിജെപിയെ പ്രതിരോധിക്കാനായി മുസ്‌ലിം വോട്ടുകൾ തൃണമൂലിലേക്ക് ഏകീകരിക്കപ്പെട്ടതായിരുന്നു ഇതിന് പിന്നിലെ പ്രധാന ഘടകം. എന്നാൽ 2024-ലെ കണക്കുകൾ പ്രകാരം 9 സീറ്റുകളിൽ കോൺഗ്രസും ഒരിടത്ത് ഇടതുപക്ഷവും ജംഗിപ്പൂരിൽ ബിജെപിയും ലീഡ് ചെയ്തത് രാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റം സൂചിപ്പിക്കുന്നു. ഇത്തവണ പലയിടങ്ങളിലും ത്രികോണ, ചതുഷ്കോണ മത്സരങ്ങൾക്കാണ് കളം ഒരുങ്ങുന്നത്.
വോട്ടർമാരെ ഒഴിവാക്കിയ രീതി പരിശോധിച്ചാൽ 28 മണ്ഡലങ്ങളിലെ മാറ്റം അതീവ നിർണായകമാണ്. 13 മണ്ഡലങ്ങളിൽ 10,000-ത്തിൽ താഴെ ആളുകളെ മാത്രമാണ് ഒഴിവാക്കിയതെങ്കിൽ (ആകെ 69,563 പേർ), ബാക്കിയുള്ള 28 മണ്ഡലങ്ങളിൽ നിന്നായി 7,74,000 പേർ വോട്ടർ പട്ടികയ്ക്ക് പുറത്തായിട്ടുണ്ട്. അതായത് ഒരു മണ്ഡലത്തിൽ നിന്ന് ശരാശരി 27,500 വോട്ടർമാർ വീതം ഒഴിവാക്കപ്പെട്ടു. ഇതിൽ 11 സീറ്റുകളിൽ 10,000-ത്തിനും 20,000-ത്തിനും ഇടയിലും, ആറ് സീറ്റുകളിൽ 20,000 മുതൽ 30,000 വരെയും, ഏഴ് സീറ്റുകളിൽ 30,000 മുതൽ 40,000 വരെയും വോട്ടർമാർക്ക് വോട്ടവകാശം നഷ്ടമായി. ബാക്കി നാല് മണ്ഡലങ്ങളിൽ ഇതിലും ഉയർന്ന നിരക്കിലാണ് ഒഴിവാക്കലുകൾ നടന്നിരിക്കുന്നത്. വിജയമാർജിൻ കുറഞ്ഞ മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിലെ ഈ വൻതോതിലുള്ള വെട്ടിമാറ്റങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് സ്വാധീനിക്കാൻ സാധ്യതയുണ്ട്.
മുർഷിദാബാദിലെ ഞെട്ടിക്കുന്ന കണക്കുകൾ
മുസ്‌ലിം ഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങൾ ഏറ്റവും കൂടുതലുള്ള പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടുകൾ വെട്ടിയത്. ജില്ലയിലെ 22 സീറ്റുകളിൽ 17 എണ്ണവും മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളാണ്. ലാൽഗോളയിൽ 2,39,000 വോട്ടർമാരുണ്ടായിരുന്ന പട്ടികയിൽ നിന്ന് 55,000 പേരെ നീക്കം ചെയ്തപ്പോൾ അതിൽ 52,000 പേരും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു; ഇതോടെ ഹിന്ദു-മുസ്‌ലിം വോട്ടർ അനുപാതം 23:77 എന്നതിൽ നിന്നും 28:72 ആയി മാറി. സമാനമായ രീതിയിൽ ഭഗവാൻഗോളയിൽ ഒഴിവാക്കപ്പെട്ട 47,493 പേരിൽ വെറും 3,000 പേർ മാത്രമാണ് ഹിന്ദുക്കൾ. രഘുനാഥ്‌ഗഞ്ചിൽ 46,100 പേരെ നീക്കിയതിൽ 43,000 പേരും, സൂതിയിൽ 38,000 പേരിൽ 34,000 പേരും, ഫറക്കയിൽ 38,000 പേരിൽ 34,000 പേരും മുസ്‌ലിംകളാണ്. ഈ വ്യാപകമായ വെട്ടിനിരത്തലിലൂടെ പല മണ്ഡലങ്ങളിലും ഹിന്ദു വോട്ടർമാരുടെ ശതമാനത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മാൽഡയിലെയും ഉത്തർ ദിനാജ്‌പൂരിലെയും അവസ്ഥ
മാൽഡ ജില്ലയിലെ ആറ് മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ചഞ്ചൽ, സുജാപൂർ, മാലതിപൂർ, ഹരിശ്ചന്ദ്രപൂർ എന്നിവിടങ്ങളിൽ ബിജെപിക്ക് വലിയ സ്വാധീനമില്ലെങ്കിലും മോത്തബാരി, രത്തുവ എന്നീ മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിലെ മാറ്റങ്ങൾ അവർക്ക് പ്രതീക്ഷ നൽകുന്നു. 63% മുസ്‌ലിം ജനസംഖ്യയുള്ള മോത്തബാരിയിൽ ഒഴിവാക്കപ്പെട്ട 37,255 പേരിൽ 35,500 പേരും മുസ്‌ലിംകളാണ്. സമാനമായി രത്തുവയിൽ നീക്കം ചെയ്യപ്പെട്ട 35,573 വോട്ടർമാരിൽ 34,000 പേരും മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. ഉത്തർ ദിനാജ്‌പൂർ ജില്ലയിലെ ഇസ്‌ലാംപൂർ, ചാകുലിയ, ചോപ്ര, ഗോൽപോഖർ എന്നീ മണ്ഡലങ്ങളിലും വോട്ടർമാരെ ഒഴിവാക്കിയത് ജനസംഖ്യാ അനുപാതത്തിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട്. പട്ടികയിലെ പുതിയ മാറ്റങ്ങൾക്ക് ശേഷം ചോപ്രയിൽ ഹിന്ദു വോട്ടർമാരുടെ ശതമാനം 40ൽ നിന്ന് 43 ആയും, ഇസ്‌ലാംപൂരിൽ 43ൽ നിന്ന് 45 ആയും വർധിച്ചു.
രാഷ്ട്രീയ പ്രത്യാഘാതങ്ങളും സാധ്യതകളും
വോട്ടർ പട്ടികയിലെ ഈ മാറ്റങ്ങൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സമവാക്യങ്ങളെ സ്വാധീനിച്ചേക്കാം. മുസ്‌ലിം ജനസംഖ്യ 70 ശതമാനത്തിന് മുകളിലുള്ള 11 സുരക്ഷിത മണ്ഡലങ്ങളിൽ വോട്ടുകൾ ഭിന്നിച്ചാലും ബിജെപിക്ക് വലിയ സാധ്യതകളില്ല. എന്നാൽ ഉത്തർ ദിനാജ്‌പൂർ, മാൽഡ, മുർഷിദാബാദ് ജില്ലകളിലെ എട്ട് നിർണായക മണ്ഡലങ്ങളിൽ തൃണമൂലിന് വിജയിക്കണമെങ്കിൽ മുസ്‌ലിം വോട്ടുകൾ പൂർണമായും ഏകീകരിക്കപ്പെടേണ്ടതുണ്ട്. കടുത്ത ചതുഷ്‌കോണ മത്സരം നടക്കുന്ന ഇടങ്ങളിൽ കുറഞ്ഞ വോട്ട് വിഹിതം കൊണ്ട് വിജയിക്കാൻ സാധിക്കുമെന്നത് ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ്. ഇടതുപക്ഷത്തിനും കോൺഗ്രസിനും സ്വാധീനമുള്ള വടക്കൻ ബംഗാളിൽ വോട്ടുകൾ ഭിന്നിക്കുന്നത് ബിജെപിക്ക് ഗുണകരമാകുമ്പോൾ, ദ്വികോണ മത്സരം നടക്കുന്ന തെക്കൻ ബംഗാളിലെ സീറ്റുകളിൽ തൃണമൂൽ കോൺഗ്രസിനാണ് മുൻതൂക്കം.