'കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണം': ഉപരാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയിൽ ഹരജി
സംസ്ഥാനങ്ങളുടെ ബില്ലുകൾ വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ ആയിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖഡിനെതിരെ സുപ്രിംകോടതിയിൽ ഹരജി. കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് ഹരജി സമർപ്പിച്ചത്. ജഗ്ദീപ് ധൻഖഡ് ജുഡീഷ്യറിയെ ആക്ഷേപിച്ചെന്നും ഹരജിയിൽ ആരോപിക്കുന്നു.
സംസ്ഥാനങ്ങളുടെ ബില്ലുകൾ വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ ആയിരുന്നു ഉപരാഷ്ട്രപതിയുടെ പരാമർശം. നേരത്തെ വിഷയത്തില്‍ അറ്റോർണി ജനറലിനു മുമ്പാകെ സുഭാഷ് തീക്കാടന്‍ ഹരജി നൽകിയിരുന്നു. കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം.
ഇതില്‍ അറ്റോർണി ജനറൽ തീരുമാനം വൈകിക്കുന്നതിനാലാണ് നേരിട്ട് സുപ്രിംകോടതിയിൽ ഹരജി നല്‍കിയിരിക്കുന്നത്. ഹരജിയിൽ അറ്റോർണി ജനറൽ അനുമതി നൽകാൻ വൈകിയാലും നൽകിയില്ലെങ്കിലും സുപ്രിംകോടതിയെ നേരിട്ട് സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാസമാണ് സുപ്രിംകോടതിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കുന്ന പ്രസ്താവന ഉപരാഷ്ട്രപതി നടത്തിയത്. ഇതിനു പിന്നാലെ ബിജെപി നേതാക്കളും അധിക്ഷേപം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയെ പ്രോസിക്യൂട്ട് ചെയ്യണം, കേസെടുക്കണം എന്നും അതിനായി കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്യാൻ അനുമതി നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നത്.