ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി യുഎഇ, കുവൈത്ത് നേതാക്കൾ
മേഖലയിൽ സമാധാനം തിരിച്ചു കൊണ്ടു വരാനുള്ള മാർഗങ്ങൾ ചർച്ചയായി
ദോഹ: പശ്ചിമേഷ്യയിലെ അനിശ്ചിതത്വങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി യുഎഇ, കുവൈത്ത് രാഷ്ട്ര നേതാക്കൾ. മേഖലയിൽ സമാധാനം തിരിച്ചു കൊണ്ടു വരാനുള്ള മാർഗങ്ങൾ ചർച്ചയായി. ഉഭയകക്ഷി വിഷയങ്ങളിലും ചർച്ച നടന്നു.
കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജറഹ് ജബർ അസ്സബാഹ്, ദോഹയിലെ യുഎഇ അംബാസഡർ സഈദ് അബ്ദുല്ല അൽ ഖംസി എന്നിവരാണ് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം അൽഥാനിയുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയത്. കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശൈഖ് ജറഹും ഖത്തർ പ്രധാനമന്ത്രിയും തമ്മിൽ ഫോൺ വഴിയുള്ള ആശയവിനിമയം. യുഎസ് - ഇറാൻ പ്രശ്‌നത്തിൽ പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു. പ്രശ്‌നങ്ങൾ നയതന്ത്ര സംഭാഷണത്തിലൂടെ പരിഹരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
നേരത്തെ, കുവൈത്തിലെ ഇറാൻ ആക്രമണത്തെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും കുവൈത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റവുമാണ്. ഇതിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് മേഖലയെ സംരക്ഷിക്കേണ്ടതുണ്ടത് അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുമായി യുഎഇ അംബാസഡർ നടത്തിയ കൂടിക്കാഴ്ചയിൽ പൊതുതാത്പര്യമുള്ള ഉഭയകക്ഷി വിഷയങ്ങൾ ചർച്ചയായി. വിവിധ മേഖലകളിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ധാരണയായി.