Writer - razinabdulazeez
razinab@321
മസ്കത്ത്: വായനയുടെ വസന്തം തീർത്ത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 29-ാമത് പതിപ്പ് ഏപ്രിൽ 24 മുതൽ ആരംഭിക്കും. മെയ് മൂന്നു വരെ ഒമാൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മേളയിൽ 35 രാജ്യങ്ങളിൽ നിന്നായി 674 പ്രസാധകർ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങ് സുൽത്താൻ ഖാബൂസ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് സയ്യിദ് ഡോ. ഫഹദ് ബിൻ അൽ ജുലാന്ദ അൽ സഈദിന്റെ സാന്നിധ്യത്തിൽ നടക്കും. വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങൾ, പാനൽ ചർച്ചകൾ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഈ വർഷം മേളയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തിരിക്കുന്ന ശീർഷകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും എണ്ണം 6,81,000 കവിയുന്നുവെന്ന് സംഘാടകർ പറഞ്ഞു. 10 ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിൽ സാംസ്കാരിക പരിപാടികളും പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. അറബിക്, ഇംഗീഷ്, മലയാളം, ഹിന്ദി തുടങ്ങി വിവിധങ്ങളായ ഭാഷയിൽ പുസ്തകളുടെ പുത്തൻ ലോകമാണ് മേളയിലൂടെ വായനക്കാരിലേക്ക് എത്തുക. അതേസമയം വടക്കൻ ശർഖിയയാണ് ഈ വർഷത്തെ അതിഥി ഗവർണറേറ്റ്. വടക്കൻ ശർഖിയയുടെ സാംസ്കാരികവും ചരിത്രപരവുമായ അടയാളങ്ങൾ, ശാസ്ത്രീയവും മാനുഷികവുമായ നേട്ടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആധുനിക ജീവിതത്തിന്റെ ഘടകങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന സാംസ്കാരിക പരിപാടികളും പ്രവർത്തനങ്ങളും നടക്കുമെന്ന് സംഘാടകർ പറഞ്ഞു.