ഒമാനെതിരെയുള്ള രണ്ടാം ഏകദിനം; കേരളത്തിന് തോൽവി
സന്ദർശകർ ഏറ്റുവാങ്ങിയത് 32 റൺസിന്റെ പരാജയം
മസ്‌കത്ത്: ഒമാൻ ചെയർമാൻ ഇലവനെതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ കേരളത്തിന് തോൽവി. മസ്‌കത്തിലെ ഒമാൻ ക്രിക്കറ്റ് അക്കാഡമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 32 റൺസിന്റെ പരാജയമാണ് സന്ദർശകർ ഏറ്റുവാങ്ങിയത്. ഒമാൻ ഉയർത്തിയ 295 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള കേരളത്തിന്റെ ശ്രമം 10 വിക്കറ്റ് നഷ്ടത്തിൽ 262 റൺസിന് അവസാനിച്ചു. കേരളത്തിനായി അസ്ഹറുദ്ദീനും ഗോവിന്ദ് ദേവും സൽമാൻ നിസാറും അർധ സെഞ്ച്വുറി നേടിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് വിക്കറ്റെടുത്ത മുജീബു ഉർ അലിയാണ് കേരളത്തിന്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്. സെഞ്ച്വറി നേടിയ ഓപണർ പൃഥ്വി മാച്ചിയുടെ ബാറ്റിങ് മികവിലാാണ് ഒമാൻ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. ഇതോടെ പരമ്പര 1- 1ആയി
ആദ്യമത്സരത്തിൽ ഒമാൻ ഉയർത്തിയ കൂറ്റൻ സ്‌കോർ പിന്തുടർന്ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം ഏകദിനത്തിൽ കേരളം മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ കേരള ബാറ്റിങ് നിരക്ക് തുടക്കം തന്നെ പിഴച്ചു. റൺസൊന്നും കൂട്ടിച്ചേർക്കാനാവാതെ പ്രതാപ് നായർ മടങ്ങി. എന്നാൽ കേരള ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും ഗോവിന്ദ് ദേവ് ദിലീപ് പൈയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി കളി തിരിച്ചുപിടിച്ചു. ടീം 111 റൺസിൽ നിൽക്കുമ്പോഴാണ് രണ്ടാമതൊരു വിക്കറ്റ് കേരളത്തിന് നഷ്ടമാവുന്നത്. 62 റൺസെടുത്ത ഗോവിന്ദ് മടങ്ങി. പിന്നാലെ റൺസൊന്നുമെടുക്കാതെ റോജറും മടങ്ങി. അപ്പോഴും കേരളത്തിന് പ്രതീക്ഷ നൽകി അസ്ഹറുദ്ദീൻ ക്രീസിൽ നിലയുറപ്പിച്ചിരുന്നു. പക്ഷേ 63 ൽ നിൽക്കെ റണൗട്ടിൽ വീണ് കേരള ക്യാപ്റ്റൻ കൂടാരം കയറി. അക്ഷയ് മനോഹർ 13 ഉം കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച റോഹൻ കുന്നുമ്മൽ 12 നും പുറത്തായതോടെ കേരളം തോൽവി മണത്തു. പക്ഷേ തകർത്തടിച്ച് പിന്നാലെ വന്ന സൽമാൻ നിസാർ പ്രതീക്ഷകൾക്ക് ചിറക് മുളപ്പിച്ചു. അഞ്ച് സികസറും ഒരു ബൗണ്ടറിയുമടക്കം 34 പന്തിൽ 58 റൺസടിച്ച് മിന്നും ഫോമിൽ നിൽക്കെ ഒമാൻ ബൗളർ ഷക്കീൽ അഹമ്മദ് വില്ലനായി. സൽമാൻ മടങ്ങി. പിന്നീട് വന്നവർക്കൊന്നും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 48.2 ഓവറിൽ 262 റൺസിൽ എല്ലാവരും കൂടാരം കയറി. ഒമാന് വേണ്ടി മുജീബു ഉർ അലി മൂന്ന് വിക്കറ്റും ഷക്കീൽ അഹമ്മദ്, മുഹമ്മദ് ഇമ്രാൻ, സാമി ശ്രീവാസ്തവ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങ് തെഞ്ഞെടുത്ത ഒമാൻ ചെയർമാൻ ഇലവൻ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 294 റൺസാണെടുത്തത്. സെഞ്ച്വറി നേടിയ ഓപണർ പൃഥ്വി മാച്ചി (123ബാളിൽ 105), അർധ സെഞ്ച്വറി സ്വന്തമാക്കിയ മുഹമ്മദ് നദീം (80) എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്‌കോർ പടുത്തുയർത്തിയത്.
കഴിഞ്ഞ കളിയിൽനിന്ന് വ്യത്യസ്തമായി കേരള ബൗളർമാർ താരതമ്യേനെ കണിശമായ പ്രകനമാണ് ഇന്നലെ നടത്തിയത്. സകോർ ബോർഡിൽ 40 റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും രണ്ട് ഒമാൻ താരങ്ങൾ കൂടാരം കയറിയിരുന്നു. എന്നാൽ മറുവശത്ത് സൂക്ഷമതയോടെ ബാറ്റ് വീശിയ പൃഥ്വി മാച്ചി സ്‌കോർ പതിയെ ചലിപ്പിച്ച് കൊണ്ടിരുന്നു. ഒടുവിൽ ഷോൺ റോജറിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ 11 ഫോറുകൾ പൃഥ്വിയുടെ ബാറ്റിൽനിന്ന് പിറന്നിരുന്നു. അവസാന ഓവറുകളിൽ മുഹമ്മദ് നദീം നടത്തിയ മിന്നും പ്രകടനമാണ് ഭേദപ്പെട്ട നിലയിൽ ഒമാനെ എത്തിച്ചത്. ഹമ്മാദ് മിർസ(33), വിനായക് ശുക്ല (32) എന്നിവരൊഴികെയുള്ളവർക്കൊന്നും ഒമാൻ നിരയിൽ തിളങ്ങാനായില്ല. കേരളത്തിനുവേണ്ടി നിതീഷ് രണ്ടും ബേസിൽ, ശ്രീഹരി, അബ്ദുൽ ബാസിത്, ഷോൺ ജോർജർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.