Writer - razinabdulazeez
razinab@321
മസ്കത്ത്: ഗസ്സ മുനമ്പിൽനിന്നും അധിനിവേശ സേനയെ പൂർണമായും പിൻവലിക്കണമന്ന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും. സുൽത്താന്റെ റഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇരുനേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടത്.
അന്താരാഷ്ട്ര നിയമത്തെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനെയും പൂർണമായി മാനിച്ച്, സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും സംഘർഷങ്ങളും തർക്കങ്ങളും പരിഹരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും കീഴിൽ, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫല്സ്തീൻ രാഷ്ട്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഗസ്സ മുനമ്പിലെ ദാരുണമായ സാഹചര്യത്തിൽ ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. അടിയന്തരവും സുസ്ഥിരവുമായ വെടിനിർത്തൽ കൈവരിക്കുക, സാധാരണക്കാർക്ക് മാനുഷിക സഹായം അടിയന്തിരമായി എത്തിക്കുക, പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക, കുടിയിറക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരിക എന്നിവ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇരുവരും പിന്തുണ അറിയിക്കുകയും ചെയ്തു. ഒമാനും റഷ്യയും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, പരസ്പര സഹകരണത്തിന്റെ വിവിധ മേഖലകളിലെ നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചിരുന്നു.