കുവൈത്തിൽ ഈ വർഷം 19,000 പ്രവാസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തി
കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെയും തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെയും ലക്ഷ്യമിട്ടുള്ള സുരക്ഷാ കാമ്പയിനുകൾ ശക്തമാക്കി കുവൈത്ത്. ഈ വർഷം ജനുവരി മുതൽ ഇതുവരെയായി 19,000ത്തിലധികം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഒളിവിൽ പോയവർ, വഴിയോര കച്ചവടക്കാർ, ഭിക്ഷാടകർ, താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചവർ എന്നിവരെയാണ് പ്രധാനമായും നാടുകടത്തിയത്. പൊതുതാൽപര്യപ്രകാരമോ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായവരെയോ നാടുകടത്തൽ നടപടികൾക്ക് വിധേയരാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന സുരക്ഷാ പരിശോധനകളിൽ ആയിരക്കണക്കിന് നിയമലംഘകർ അറസ്റ്റിലായതായി അധികൃതർ സ്ഥിരീകരിച്ചു.
നാടുകടത്തുന്ന പ്രവാസികളുടെ മടക്കയാത്ര സാധാരണയായി വേഗത്തിലാക്കാറുണ്ടെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.'ആളുകളുടെ രാജ്യം, വിമാന ലഭ്യത എന്നിവ അനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നാടുകടത്തും,' അദ്ദേഹം പറഞ്ഞു.
റമദാൻ മാസത്തിൽ ഈ നടപടികൾ കൂടുതൽ സജീവമായിരുന്നു. വിശുദ്ധ മാസത്തിൽ മാത്രം 60ഓളം ഭിക്ഷാടകരെ, സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ, നാടുകടത്തി. നാടുകടത്തപ്പെട്ട എല്ലാവരുടെയും വിമാനത്താവളത്തിൽ വെച്ച് വിരലടയാളം രേഖപ്പെടുത്തുകയും, രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് ശാശ്വതമായി വിലക്കുന്ന ബ്ലാക്ക്ലിസ്റ്റിൽ പേരുകൾ ചേർക്കുകയും ചെയ്തു.