കൊച്ചി: സുമതി വളവ് സംവിധായകൻ വിഷ്ണു ശശിശങ്കറിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മുട്ടനാടുകള്‍ തമ്മില്‍ കൂട്ടി ഇടിക്കുമ്പോള്‍ ചോര കുടിക്കുന്ന ചെന്നായ ആവരുതെന്ന് അഭിലാഷ് പറഞ്ഞു. നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങൾക്ക് മറുപടി പറയവെയായിരുന്നു ഉണ്ണി മുകുന്ദനെതിരെയുള്ള പരാമര്‍ശം.
മാളികപ്പുറം താന്‍ സംവിധാനം ചെയ്ത സിനിമയാണെന്ന് ഉണ്ണി മുകുന്ദന്‍ പലയിടത്തും പരോക്ഷമായി പറഞ്ഞിരുന്നുവെന്നും അഭിലാഷ് പറയുന്നു. വിഷ്ണു ശശി ശങ്കറിന് സംവിധാനം അറിയില്ലെന്ന് പറയുന്നതിനേയും അഭിലാഷ് തള്ളിക്കളഞ്ഞു. വിഷ്ണുവിന് പണി അറിയാം എന്നുള്ളതു കൊണ്ടാണ് സുമതി വളവ് ചെയ്തതെന്നാണ് അഭിലാഷ് കൂട്ടിച്ചേര്‍ത്തു.
"സിനിമയുടെ പ്രമോഷന് വേണ്ടി ഞങ്ങൾ പലപ്പോഴും പിആർ ടീമുകളെ സമീപിക്കാറുണ്ട്. അവർ ചോദിക്കുന്ന പൈസ കൊടുത്തിട്ടാണ് ഞങ്ങൾ സിനിമയുടെ കാർഡുകൾ പോലും സോഷ്യൽ മീഡിയയിൽ ഇടുന്നത്. അതേ പിആർ ടീമുകൾ കഴിഞ്ഞ രണ്ടു ദിവസമായി ഞങ്ങളെ തകർക്കാൻ എടുക്കുന്ന 'നല്ല ജോലി' ഞങ്ങൾ കാണുന്നുണ്ട്. അതിൽ ഏറ്റവും ഒടുവിൽ കണ്ട വാർത്ത, 'മാളികപ്പുറം' സംവിധാനം ചെയ്തത് ഉണ്ണി മുകുന്ദനാണെന്നാണ്. സത്യം പറഞ്ഞാൽ ഇത് കണ്ട് ഷോക്ക് ആയി ഇരിക്കുകയാണ് ഞാൻ. ഉണ്ണി മുകുന്ദന്റെ വിജയിച്ച ചിത്രങ്ങളെല്ലാം അദ്ദേഹം തന്നെ സംവിധാനം ചെയ്യുകയും പരാജയപ്പെട്ടവയ്ക്ക് വേറെ സംവിധായകരുണ്ടാവുകയും ചെയ്യുന്ന ഈ ട്രെൻഡ് എന്താണെന്ന് എനിക്കറിയില്ല'' അഭിലാഷ് പറയുന്നു.
ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഇവിടെ ഇല്ലാതാക്കുന്നത്. വിഷ്ണുവിന് സംവിധാനം അറിയില്ലെന്നും ഉണ്ണി മുകുന്ദനാണ് സിനിമ ചെയ്തതെന്നും പറഞ്ഞ് വലിയ പിആർ വർക്ക് നടക്കുകയാണ്. ഉണ്ണി മുകുന്ദന് ‘സുമതി വളവി’ലെ റോൾ എന്തെന്നു ഞാൻ പറയാം. ഈ സിനിമയുടെ ഷൂട്ടിനു മുന്നേ മുരളിച്ചേട്ടൻ എന്നെ വിളിച്ചു, ‘എടാ ചെറിയൊരു പ്രശ്നമുണ്ട്. എന്നെ ഉണ്ണി വിളിച്ചു,നിങ്ങൾ ഈ സിനിമ ചെയ്യരുത്, അവന് സംവിധാനം അറിയില്ലെന്നു’ പറഞ്ഞു. ചേട്ടാ, അങ്ങനെ പറയരുത്, ഉണ്ണി മാത്രമല്ലല്ലോ, ‘മാളികപ്പുറത്തി’ൽ അഭിനയിച്ച വേറെ എത്രയോ പേരെ വേണമെങ്കിലും വിളിച്ചു ചോദിച്ചുകൊള്ളാൻ ഞാൻ മറുപടിയായി പറഞ്ഞു. അതിൽ വർക്ക് ചെയ്ത ഒന്നു രണ്ടു പേരെ അവിടെ വെച്ച് തന്നെ വിളിച്ചു. അസൂയയുടെ പേരിൽ ചിലപ്പോൾ പറഞ്ഞതാകുമെന്ന് ചേട്ടൻ തന്നെ പറഞ്ഞു.
ഈ പ്രശ്നം നടക്കുന്നതിനിടെ ഉണ്ണി, മുരളിച്ചേട്ടനെ വിളിച്ചെന്നും അടുത്ത സിനിമയ്ക്ക് ഡേറ്റ് കൊടുത്തെന്നും അറിയാൻ കഴിഞ്ഞു. അത് നല്ലൊരു കാര്യം. പക്ഷേ അങ്ങനെയാണെങ്കിൽ ‘മാളികപ്പുറ’ത്തിന്റെയും ‘മാർക്കോ’യുടെയും ഇടയിൽ ഇറങ്ങിയ സിനിമകളുണ്ട്, അതിൽ നഷ്ടം വന്ന സിനിമകളുണ്ട്, അതിന്റെയും നിർമാതാക്കൾ ഇവിടെയുണ്ട്. അവരുടെയും വീട്ടിൽ ചെല്ലണം ഉണ്ണി, അവർക്കും ഡേറ്റ് കൊടുക്കണം'' അഭിലാഷ് വ്യക്തമാക്കി.
മുരളി കുന്നുംപുറത്തിന്റെ ആരോപണങ്ങളെ അഭിലാഷ് പിള്ള തള്ളിക്കളഞ്ഞു. 7 കോടിയുടെ നഷ്ടമുണ്ടായെന്ന് മുരളി തെളിയിക്കണമെന്നാണ് അഭിലാഷ് പിള്ള പറയുന്നത്. വിഡിയോ വന്നതിന് പിന്നാലെ മുരളി കുന്നുംപുറത്തിനെ വിളിച്ചിരുന്നു. അബദ്ധം പറ്റിയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും അഭിലാഷ് പിള്ള പറയുന്നു. അതേസമയം തന്നോട് അടുത്ത സിനിമ ചെയ്താലോ എന്ന് ആവശ്യപ്പെട്ട് മുരളി തന്നെയാണെന്നാണും അഭിലാഷ് പിള്ള പറയുന്നു.
Full View