മുംബൈ: ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർക്ക് ആശ്വാസകരമായ വാർത്തയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മ്യൂച്വൽ ഫണ്ട് എസ്ഐപികൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ, ക്രെഡിറ്റ് കാർഡ് ബില്ലുകൾ, ഒടിടി സബ്സ്‌ക്രിപ്ഷനുകൾ തുടങ്ങിയ പ്രതിമാസ പേയ്മെന്റുകൾ ഇനി മുതൽ തടസമില്ലാതെ നടക്കും. ഓരോ തവണയും ഒടിപി നൽകേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കും.
എന്താണ് മാറിയത്?
പുതിയ നിയമപ്രകാരം, 15,000 രൂപ വരെയുള്ള ആവർത്തന പേയ്മെന്റുകൾക്ക് ഓരോ തവണയും ഒടിപി നൽകി വീണ്ടും സ്ഥിരീകരണം നൽകേണ്ടതില്ല. ഒരിക്കൽ ഓട്ടോ-പേയ്മെന്റ് അനുമതി നൽകിക്കഴിഞ്ഞാൽ, നിശ്ചിത പരിധി വരെയുള്ള പണം ബാങ്ക് അക്കൗണ്ടിൽ നിന്നോ കാർഡിൽ നിന്നോ തനിയെ ഈടാക്കും. ബ്രോഡ്ബാൻഡ് ബില്ലുകൾ, വൈദ്യുതി ബില്ലുകൾ തുടങ്ങിയവ കൃത്യസമയത്ത് അടയ്ക്കാൻ ഇത് സഹായിക്കും.
ഉപഭോക്താക്കൾക്ക് എന്ത് നേട്ടം?
പലപ്പോഴും ഒടിപി ലഭിക്കാൻ വൈകുന്നതോ മൊബൈൽ സിഗ്‌നൽ ഇല്ലാത്തതോ കാരണം പല പേയ്മെന്റുകളും പരാജയപ്പെടാറുണ്ട്. രാത്രിയിലോ യാത്രയിലോ ആയിരിക്കുമ്പോൾ പേയ്മെന്റ് റിക്വസ്റ്റ് വരുന്നത് മൂലം സബ്സ്‌ക്രിപ്ഷനുകൾ മുടങ്ങുന്നതും ക്രെഡിറ്റ് കാർഡ് പിഴ അടയ്ക്കേണ്ടി വരുന്നതും സാധാരണയാണ്. പുതിയ നിയമം വഴി ഇത്തരം സാങ്കേതിക തടസങ്ങൾ ഒഴിവാക്കാം.
ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ് ബില്ലുകൾക്ക് ഉയർന്ന പരിധി
ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിവയ്ക്കായി ആർബിഐ ഉയർന്ന പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം ഇടപാടുകൾക്ക് ഒരു ലക്ഷം രൂപ വരെ വീണ്ടും സ്ഥിരീകരണം ഇല്ലാതെ ഓട്ടോ-ഡെബിറ്റ് ചെയ്യാൻ സാധിക്കും. വലിയ തുകകൾ അടയ്ക്കാനുള്ളവർക്ക് ഇത് വലിയ ആശ്വാസമാകും.
സുരക്ഷയും നിയന്ത്രണവും ഉറപ്പ്
ഓട്ടോ-പേയ്മെന്റ് സൗകര്യം എളുപ്പമാക്കിയെങ്കിലും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ആർബിഐ ഉറപ്പുനൽകുന്നു. ആദ്യമായി ഒരു ഓട്ടോ-പേയ്മെന്റ് സെറ്റ് ചെയ്യുമ്പോൾ നിർബന്ധമായും ഒടിപി നൽകി ഉടമ തന്നെ അനുമതി നൽകണം. പണം ഈടാക്കുന്നതിന് മുമ്പ് ബാങ്കുകൾ ഉപഭോക്താവിന് 'പ്രീ-ഡെബിറ്റ് അലേർട്ട്' അയച്ചിരിക്കണം. തുക, ആർക്കാണ് നൽകുന്നത് തുടങ്ങിയ വിവരങ്ങൾ ഇതിലുണ്ടാകും. പണം ഈടാക്കിയ ശേഷം ഉടൻ തന്നെ അതിന്റെ വിവരങ്ങളും ഉപഭോക്താവിന് ലഭിക്കും.
ഇടപാടുകൾ എളുപ്പമാകുന്ന സാഹചര്യത്തിൽ, അനാവശ്യമായ സബ്സ്‌ക്രിപ്ഷനുകളോ ഉപയോഗിക്കാത്ത മെമ്പർഷിപ്പുകളോ അക്കൗണ്ടിൽ സജീവമാണോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ബാങ്ക് ആപ്പിലോ യുപിഐ ആപ്പിലോ പോയി സജീവമായ 'ഓട്ടോ-പേ മാൻഡേറ്റുകൾ' കൃത്യസമയത്ത് പരിശോധിക്കുന്നത് പണം അനാവശ്യമായി നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. ചുരുക്കത്തിൽ ഡിജിറ്റൽ പേയ്മെന്റുകളിലെ സങ്കീർണത കുറച്ച് ഇടപാടുകൾ സുഗമമാക്കുക എന്നതാണ് ആർബിഐയുടെ പുതിയ നീക്കത്തിന്റെ ലക്ഷ്യം.