എണ്ണവില 100 ഡോളറിലേക്ക് അടുക്കുന്നു; ഇന്ത്യക്ക് കനത്ത പ്രതിസന്ധി

മിഡില്‍ ഈസ്റ്റിലെയും റഷ്യയിലെയും ചില എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരിട്ട നാശനഷ്ടങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്

Update: 2026-09-04 02:30 GMT

വാഷിങ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ആഗോള ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ഈ ആഴ്ചയിലെ ഏറ്റവും വലിയ പ്രതിവാര നേട്ടത്തിലേക്കാണ് എണ്ണവില നീങ്ങുന്നത്. ആഗോള ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് ബാരലിന് 96 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. ആഴ്ചയില്‍ ഇതുവരെ ഏഴ് ശതമാനത്തിലേറെ വില ഉയര്‍ന്നു. അമേരിക്കന്‍ ക്രൂഡ് ബെഞ്ച്മാര്‍ക്കായ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ഏകദേശം 92 ഡോളറിലുമാണ്.

അമേരിക്കന്‍ സൈന്യം ഇറാനെതിരെ നടത്തിയ പുതിയ ആക്രമണങ്ങളും അതിന് പിന്നാലെ ഇറാന്റെ തിരിച്ചടിയുമാണ് എണ്ണവിപണിയിലെ ആശങ്ക വര്‍ധിപ്പിച്ചത്. പ്രധാനമായും ലോകത്തിലെ നിര്‍ണായക എണ്ണ ഗതാഗതപാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കത്തെ കുറിച്ചുള്ള ആശങ്കയാണ് വില ഉയരാന്‍ കാരണം. ഈ മേഖലയിലെ സംഘര്‍ഷം ദീര്‍ഘകാലം തുടര്‍ന്നാല്‍ ആഗോള എണ്ണവിതരണത്തെ തന്നെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്.

Advertising
Advertising

സംഘര്‍ഷം രൂക്ഷമായതോടെ ഈ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. അതോടെ വിതരണ തടസ്സത്തിന്റെ സാധ്യത കണക്കിലെടുത്ത് വ്യാപാരികള്‍ എണ്ണവിലയില്‍ അധിക 'യുദ്ധ പ്രീമിയം' ഉള്‍പ്പെടുത്തുകയാണ്.

ഇതിനൊപ്പം മിഡില്‍ ഈസ്റ്റിലെയും റഷ്യയിലെയും ചില എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരിട്ട നാശനഷ്ടങ്ങളും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അധിക ഉല്‍പ്പാദന ശേഷി പരിമിതമായതിനാല്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടാല്‍ അത് പൂര്‍ണമായി നികത്താന്‍ എളുപ്പമാകില്ലെന്നാണ് വിപണിയുടെ വിലയിരുത്തല്‍.

എണ്ണവില ഉയരുന്നത് ഇന്ത്യയ്ക്കും വലിയ വെല്ലുവിളിയാണ്. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാല്‍ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നാല്‍ രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ബില്‍ വര്‍ധിക്കുകയും രൂപയുടെ മൂല്യത്തിലും പണപ്പെരുപ്പത്തിലും സമ്മര്‍ദ്ദം ഉണ്ടാകുകയും ചെയ്യാം. സെപ്റ്റംബര്‍ 2-ന് ഇന്ത്യയുടെ ക്രൂഡ് ബാസ്‌കറ്റിന്റെ വില 99.35 ഡോളറിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ധനവില ഉയര്‍ന്നാല്‍ ഗതാഗതച്ചെലവും ഉല്‍പ്പാദനച്ചെലവും കൂടാന്‍ സാധ്യതയുണ്ട്. അതുവഴി ഭക്ഷണം ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലയിലും സമ്മര്‍ദ്ദമുണ്ടാകാം. അതിനാല്‍ ബ്രെന്റ് ക്രൂഡ് 100 ഡോളര്‍ കടക്കുമോ എന്നത് ഇനി എണ്ണവിപണിക്ക് മാത്രമല്ല, ഇന്ത്യയുള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്കും നിര്‍ണായകമായ ചോദ്യമാണ്.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെ ഇപ്പോഴും ചില എണ്ണക്കപ്പലുകള്‍ സഞ്ചരിക്കുന്നുണ്ട്. അതിനാല്‍ ഇതുവരെ ആഗോളതലത്തില്‍ പൂര്‍ണമായ എണ്ണവിതരണ പ്രതിസന്ധി ഉണ്ടായിട്ടില്ല. എന്നാല്‍ അമേരിക്ക-ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുകയും കടലിടുക്കിലൂടെയുള്ള ഗതാഗതം കൂടുതല്‍ തടസ്സപ്പെടുകയും ചെയ്താല്‍ എണ്ണവില വീണ്ടും കുതിക്കാനുള്ള സാധ്യതയാണ് വിപണി മുന്നില്‍ കാണുന്നത്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News