യുഎസ് പൗരൻ ഐഡൻ അലക്സാണ്ടറിനെ ഹമാസ് വിട്ടയച്ചു
ഹമാസ് പിടിയിലുള്ള ഏക അമേരിക്കൻ ബന്ദി കൂടിയായിരുന്നു ഐഡൻ അലക്സാണ്ടർ
ഗസ്സ: യുഎസ് പൗരനായ ബന്ദി ഐഡൻ അലക്സാണ്ടറിനെ ഹമാസ് വിട്ടയച്ചു. പശ്ചിമേഷ്യൻ പര്യടനത്തിനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എത്തുന്നതിന് തൊട്ടുമുൻപാണ് ഐഡനെ മോചിപ്പിച്ചത്. മോചനത്തിനായി ഹമാസുമായി യുഎസ് ഖത്തറിൽ നേരിട്ടു നടത്തിയ ചർച്ച നടത്തിയിരുന്നു. ഹമാസ് പിടിയിലുള്ള ഏക അമേരിക്കൻ ബന്ദി കൂടിയായിരുന്നു ഐഡൻ അലക്സാണ്ടർ.
യുഎസ് ബന്ദിയെ കൈമാാറാനുള്ള ഹമാസ് തീരുമാനത്തെ അഭിനന്ദിച്ച മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തും ഖത്തറും ഗസ്സയിൽ സമഗ്ര വെടിനിർത്തൽ നീക്കത്തിന് ഇത് ആക്കം കൂട്ടുമെന്നും അഭിപ്രായപ്പെട്ടിരുന്നു. സന്നദ്ധ സംഘടനകൾ മുഖേന ഗസ്സയിലേക്ക് ഉടൻ സഹായം എത്തിക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളും അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. അതേസമയം ഹമാസുമായി നേരിട്ട് ചർച്ച നടത്തിയ യുഎസ് നടപടി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കൂടുതൽ സമ്മർദത്തിലാക്കി. ഇനിയെങ്കിലും ബന്ദിമോചനത്തിന് മുന്നിട്ടിറങ്ങാൻ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.എന്നാൽ വെടിനിർത്തൽ ചർച്ചയോട് എതിർപ്പില്ലെങ്കിലും ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് നെതന്യാഹു പറഞ്ഞു. ബന്ദിമോചനവും യുദ്ധവിരാമവും ആവശ്യപ്പെട്ട് തെൽ അവീവിലും ജറൂസലമിലും കൂറ്റൻ റാലികൾ നടന്നു. ഗസ്സയിൽ ഇസ്രായേൽ ക്രൂരതയിൽ മുപ്പതിലേറെ പേർ ഇന്നലെ കൊല്ലപ്പെട്ടു. യെമനിലെ ഹുദൈദ തുറമുഖത്തിനു നേരെയും ഇസ്രായേൽ ആക്രമണം നടത്തി.
അതേസമയം ഗസ്സയിലെ വെടിനിർത്തൽ ഉൾപ്പെടെ ചർച്ചചെയ്യാനും പ്രഖ്യാപനങ്ങളും നടത്താൻ ട്രംപ് നാളെ സൗദിയിലെത്തും. ബുധനാഴ്ച ഗൾഫ് രാഷ്ട്ര നേതാക്കൾ സംബന്ധിക്കുന്ന ഉച്ചകോടിയിൽ ഗസ്സയിലെ വെടിനിർത്തലും ഭാവിഭരണവുമായും ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തേക്കും. നെതന്യാഹുവുമായുള്ള ഭിന്നതകൾക്കിടെയാണ് ട്രംപിന്‍റെ സൗദി സന്ദർശനമെന്നത് ശ്രദ്ധേയമാണ്. ഇറാൻ സിറിയ വിഷയങ്ങളിലെ നിലപാടും സൗദിയുമായുള്ള വൻകിട ആയുധ ഇടപാടുകളും ട്രംപ് പ്രഖ്യാപിച്ചേക്കും.