Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.9 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്.
'ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ നീലത്തൊപ്പി ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ ഈ ഫോർമാറ്റ് എന്നെ പരീക്ഷിച്ചു, എന്നെ ഞാനാക്കി, ജീവിതത്തിൽ പുതിയ പാഠങ്ങൾ നൽകി. ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ള ജഴ്സി ധരിച്ച് കളിക്കുമ്പോൾ ഏറെ സന്തോഷമാണ്. അഞ്ച് ദിവസം നീണ്ട മത്സരങ്ങൾ, ശാന്തതയും കഠിനാദ്ധ്വാനവും നീണ്ട നിമിഷങ്ങൾ. ഞാൻ കഠിനാദ്ധ്വാനം ചെയ്തു. അതിനേക്കാൾ എത്രയോ അധികം ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെ നൽകി. ഈ ഫോർമാറ്റിൽ നിന്നും തിരിച്ചുനടക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ ഇത് ശരിയാണെന്ന് കരുതുന്നു. ഞാൻ എന്നെക്കൊണ്ട് ആവുന്നതെല്ലാം ഇതിനായി നൽകി. തികഞ്ഞ നന്ദിയോടെയാണ് ഞാൻ പടിയിറങ്ങുന്നത്. ഈ കളിയോടും ജനങ്ങളോടും ഒപ്പം കളിച്ചവേരാടും, എന്റെ വഴിയിൽ വന്ന ഓരോരുത്തരോടും ഞാൻ നന്ദി പറയുന്നു' -കോഹ്‍ലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയതിന് പിന്നാലെയാണ് വിരാട് കൊഹ്ലിയുടെ മടക്കം. സമൂഹമാധ്യമങ്ങളിലൂടെ തന്നെയായിരുന്നു രോഹിത് ശര്‍മയും വിരമിക്കൽ പ്രഖ്യാപിച്ചത്. 2024ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്വന്റി 20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച കോഹ്‍ലി ഇനി ഏകദിനത്തിൽ മാത്രമാകും തുടർന്ന് കളിക്കുക.