കൊല്ലരുതേയെന്നു കാരുണ്യത്തിൻ പൂമ്പിറ, ബുദ്ധപൂർണിമ

ജാതിഹിന്ദുത്വത്തെയും അതിനാധാരമായ സ്മൃതിശ്രുതിപുരാണങ്ങളേയും വൈദികവർണാശ്രമവ്യവസ്ഥിതിയേയും ഇല്ലായ്മചെയ്യാനും ബഹുജനമോചനത്തിനും പുത്തരുടെ അനിത്യസമുദയചിന്തയാണ് വഴിയെന്ന് സഹോദരനും അംബേദ്കറുമെല്ലാം ജീവിതസമരത്തിലൂടെയും രചനകളിലൂടെയും വ്യക്തമാക്കി. ഇതൊന്നും വേണ്ടവിധം പഠിക്കാനും അറിയാനും അവസരം കിട്ടാത്ത സാധാരണ ബഹുജനങ്ങൾ ജാതിഹിന്ദുദേശീയവാദകാലത്ത് നല്ലവർണാശ്രമമൃഗങ്ങളായി മാറ്റപ്പെടുന്നു

Update: 2026-05-01 09:43 GMT

കൊല്ലായ്ക, കക്കായ്ക, കാമത്താൽ തെറ്റായ്ക,

കള്ളം ചൊല്ലായ്ക, കുടിച്ചിടായ്ക

എന്നീശീലങ്ങളാൽ പാപനിവാരണ-

ധർമ്മമുരച്ച വിനായകനേ – ബുദ്ധമുനേ...

സഹോദരനയ്യപ്പൻ, ബുദ്ധസ്തോത്രം

ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി കേരളത്തേയും ലോകത്തേയും വിഭാവനചെയ്ത ഗുരുവിൻ കേരളമിന്ന് ജാതിക്കൊലകളുടേയും മതപ്പോരുകളുടേയും ദൈവത്തിൻസ്വന്തരാജ്യമായിമാറുന്നു. മതമേതായാലും മനുഷ്യരാകാനും മനുഷ്യർ നന്നാകാനുമാണ്, ജാതിജന്തുക്കളായി നായനും നമ്പ്യാനും പിള്ളയും നമ്പൂരിയുമാകാനല്ല ഗുരു പഠിപ്പിച്ചത്. പശുവിനു പശുത്തം പോലെ മനുഷ്യരുടെ ജാതിയാണു മനുഷ്യത്തമെന്നദ്ദേഹം പഠിപ്പിച്ചു.

Advertising
Advertising

കേരളബുദ്ധനായി കവിശിഷ്യർ മൂലൂരും കറുപ്പനും ആശാനും സഹോദരനും ചമൽക്കാരംചെയ്ത നാരായണഗുരുവിൻ ആദ്യ ശ്രീലങ്കൻ സന്ദർശനത്തിൽ 1918ൽ നടത്തിയ പ്രസ്താവത്തിലാണ് നമ്മുടേതും ബുദ്ധമതംതന്നെയെന്ന് സി. ഇ. അഞ്ചാം നൂറ്റാണ്ടിലെ അമരസിംഹരുടെ അമരകോശത്തിലെ ബുദ്ധപര്യായങ്ങളായ അദ്വയവാദി, വിനായക... എന്നിവയുദ്ധരിച്ച് സ്ഥാപിക്കുന്നത്. 1926ൽ നടത്തിയ രണ്ടാം ഈഴം യാത്രയുടെ ശതാബ്ദിയാണ് 2026. നാമിനി മലയാളത്തിലേക്കില്ല എന്നായിരുന്നു ജാത്യാഭിമാനമേറിയ മലയാളന്മാരുടെ ജാതിസ്വരാജ്യ നാടിനേക്കുറിച്ചുള്ള ഗുരുവിൻ 1926 ലെ രണ്ടാം ശ്രീലങ്കൻ പ്രസ്താവന. അംബേദ്കർക്കും മുമ്പു നടന്ന ആധുനികബുദ്ധവാദമായിരുന്നു ഗുരു നയിച്ചത്.

ഗുരുവിനെ പോലെ അംബേദ്കറും ശ്രീലങ്കയും, പലതവണ ബർമയും സന്ദർശിച്ചു. 1950 ലായിരുന്നു അത്. ലോകചരിത്രത്തെ ക്രിസ്തുവിനു 600 വർഷം മുമ്പു മാറ്റിമറിച്ച മനുജാകൃതിപൂണ്ട ധമ്മചിന്തയായ പുത്തരേയാണവർ തിരഞ്ഞത്. പുത്തരുടെ ജനനവും ബോധോദയവും മഹാപരിനിബാണവും ഒന്നിച്ചുവരുന്ന വൈശാഖത്തിലെ പൗർണമിയാണ് ബുദ്ധപൂർണിമ. ലങ്കയിൽനിന്നു തിരിച്ചുവരവേ മന്നർകടലിടുക്ക് ഗുരുവിനെ പോലെ ആവിവൻതോണിയിൽ കടന്ന് ധനുഷ്കോടിയിൽ നിന്നു നേരിട്ടു തിരുവനന്തപുരത്തേക്കുള്ള ട്രെയിനിലാണ് കേരളത്തിലേക്കു വന്ന് തിരുക്കൊച്ചി നിയമസഭയിൽ പുത്തൻ ഭരണഘടനാധാർമികതയെ കുറിച്ചു ബാബാസാഹേബ് സംസാരിച്ചത്. 1936ൽ മകൻ അശ്വന്തിൻറെ ചികിൽസയ്ക്കായി ഗുരുശിഷ്യനും വൈക്കംപോരാട്ടപ്പാട്ടെഴുതിയ കവിയുമായ പാണാപള്ളി കൃഷ്ണൻവൈദ്യരുടെ വൈദ്യശാലയിലെത്തിയിരുന്നു അംബേദ്കർ. ഗുരുവിൻ വൈക്കത്തെ വല്ലൂർമഠത്തിലെ ഇന്നത്തെ ആശ്രമം പള്ളിക്കൂടത്തിലാണ് ഗാന്ധിവന്ന് 1925ൽ ആഹാരംകഴിച്ച് അന്തിയുറങ്ങിയത്. ആദിമ അശോകൻ ബുദ്ധവാദമായ തേരവാദത്തെക്കുറിച്ചു പഠിക്കാനും ലോക ബൌദ്ധ മഹാസമ്മേളനങ്ങളിൽ പങ്കെടുക്കാനുമായിരുന്നു ബാബാസാഹേബിൻറെ സിലോൺ യാത്ര. 1940കളുടെ നടുവിൽ ഭരണഘടനാസഭയിലേക്കു വന്നപ്പോഴാണ് ഗുരുശിഷ്യനായ സഹോദരൻ അംബേദ്കറെന്ന തന്നാമചതുരക്ഷരി മന്ത്രമായ് ജപിക്കും നന്ദിതിങ്ങുന്ന ഹൃത്തെഴും ഭാവിഭാരതമെന്ന ജാതിഭാരതമെന്ന കവിതയെഴുതിയത്. ഗുരുവിനെ ആധുനിക കേരളബുദ്ധനായി കണ്ടുകവിതകുറിച്ച സഹോദരൻ അംബേദ്കറെ ഇന്ത്യയുടെ പുതുപുത്തനായി കണ്ടു ശരണംവിളിച്ചു.

1956ലെ നാഗപുരയിലെ ദീക്ഷാഭൂമിയിൽ അശോകവിജയദശമിയെന്ന മഹാനായ മൗര്യധമ്മചക്രവർത്തി അശോകരുടെ മാനസാന്തരദിവസമായ അശോകവിജയദശമിയിൽ നടത്തിയ വിഖ്യാതമായ മാനസാന്തര പ്രസംഗത്തിലാണ് ജാതിയുടെ നരകത്തിൽ നിന്നും താനും ലക്ഷക്കണക്കായ തൊട്ടുകൂടാത്തവരാക്കപ്പെട്ട ജനതയും മോചനം നേടിയതായി പ്രഖ്യാപിച്ചത്. അംബേദ്ക്കർക്കും ഗുരുവിനും സഹോദരനും മിതവാദിക്കും സി. വി. കുഞ്ഞുരാമാനും മൂലൂരിനുമെല്ലാം മുമ്പ് ഇന്ത്യയിലെ ആദ്യ നവബുദ്ധവാദം തുടങ്ങിയത് 1890കളിൽ തന്നെ തമിഴക ദലിതജനനേതാവും നൈതികതത്വചിന്തകനും എഴുത്തുകാരനുമായ അയ്യോതിതാസ പണ്ഡിതരവർകളാണ്. 1935 ലെ യോള മഹാസമ്മേളനപ്രഭാഷണത്തിൽ തന്നെ താനൊരു ഹിന്ദുവായി മരിക്കില്ല എന്ന് ഇന്ത്യയുടെ നവബുദ്ധനായ അംബേദ്കർ പ്രഖ്യാപിച്ചിരുന്നു.

ജാതിഹിന്ദുത്തത്തേയും അതിനാധാരമായ സ്മൃതിശ്രുതിപുരാണങ്ങളേയും വൈദികവർണാശ്രമവ്യവസ്ഥിതിയേയും ഇല്ലായ്മചെയ്യാനും ബഹുജനമോചനത്തിനും പുത്തരുടെ അനിത്യസമുദയചിന്തയാണ് വഴിയെന്ന് സഹോദരനും അംബേദ്കറുമെല്ലാം ജീവിതസമരത്തിലൂടെയും രചനകളിലൂടെയും വ്യക്തമാക്കി. ഇതൊന്നും വേണ്ടവിധം പഠിക്കാനും അറിയാനും അവസരം കിട്ടാത്ത സാധാരണ ബഹുജനങ്ങൾ ജാതിഹിന്ദുദേശീയവാദകാലത്ത് നല്ലവർണാശ്രമമൃഗങ്ങളായി മാറ്റപ്പെടുന്നു. കൊല്ലുന്നവൻ ദൈവംപോയിട്ട് രാജാവും മനുഷ്യനും പോലുമാകുന്നില്ല എന്ന സത്യം ഗുരു 1913ലെ ജീവകാരുണ്യപഞ്ചകത്തിൽ അസന്നിഗ്ധമായി എഴുതിയിരിക്കുന്നു. ഹിന്ദുവിസത്തിലെ പ്രഹേളികകൾ എന്ന രാമകൃഷ്ണൻമാരുടെ മാനവികതയെ പ്രശ്നവൽക്കരിക്കുന്ന അംബേദ്കറുടെ രചനയും ഈ വിമർശത്തെ യുക്തിയുക്തമായ ഗദ്യത്തിൽ അടയാളപ്പെടുത്തുന്നു. മി. ഗാന്ധി താങ്കളുടെ കൃഷ്ണൻ ഒരു പരമ്പരക്കൊലയാളിയല്ലേ എന്ന സഹോദരൻറെ വർക്കല സംവാദത്തിലിടപെട്ടുകൊണ്ടുള്ള ചോദ്യവും ഇതേ ജാതിഹിന്ദുത്തവിമർശമാണ്. കൊല്ലുന്ന ക്രൂരമതമെന്ന സഹോദരൻറെ കാവ്യപ്രയോഗവും സമകാലികമാണ്. കൊല്ലുന്നവൻ രാജാവും നേതാവും ദൈവവുമാകുന്നതാണു നാം കാണുന്നത്.

രോഹിത്, ഫാത്തിമ അങ്ങനെ ജാതിഹിന്ദുത്തഹിംസയുടെ ഇരകളായി സ്ഥാപനവൽകൃതഹിംസ കൊന്നുതള്ളിയ നിരവധിപേരുണ്ട് ഇന്ത്യയെമ്പാടും. കേരളത്തിലും ജാതിവർണവെറിയും കൊലവെറിയും വിളയുകയാണ്. നിതിൻരാജിൻറെ രക്തസാക്ഷിത്വം അതാവർത്തിച്ചു പ്രഖ്യാപിക്കുന്നു. ജാതിഹിന്ദുത്തത്തിനെതിരായ ആത്മബലിയും ധീരരക്തസാക്ഷിത്തവുമാണത്. 1804ൽ ചേർത്തല നങ്ങേലിയും 1806ൽ വൈക്കം ദളവാക്കുളം പോരാളികളും നടത്തിയപോലുള്ള നിസ്വാർഥമായ മനുഷ്യമോചനത്തിനും ഭാവിയിലേക്കുള്ളതുമായ ജാതിഹിന്ദുത്തത്തിനെതിരായ ധീരരക്തസാക്ഷിത്വം. ദളവാക്കുളത്തിലെ പൂർവചിന്തകരെക്കുറിച്ചുള്ള ആശാൻരെ 1923ലെ വൈക്കം വടയാർ പ്രസംഗം അലയടിക്കുന്നു. മനുഷ്യമോചനചരിത്രത്തേ പ്രചോദിപ്പിപ്പിക്കുന്ന അധീശത്തത്തിനും ജാതിമേന്മാവാദത്തിനും എതിരായ വലിയ രാഷ്ട്രീയപ്പോരാട്ടവും അട്ടിമറിയുമാണത്. രോഹിതിനും നിതിനുമെല്ലാം നീതികിട്ടണം. ജാതിഹിന്ദുക്കളായ പ്രാതിനിധ്യത്തിൽ മുന്നാക്കമായവർക്കുമാത്രമുള്ള സാമ്പത്തിക സംവരണമെന്ന ഭരണഘടനാവിരുദ്ധ ജനായത്ത അട്ടിമറിയെല്ലാം ദിവസങ്ങൾക്കുള്ളിൽ നിയമമാകുന്ന ഒളിഗാർക്കിവാഴുന്ന കേരളനിയമസഭയിലൂടെ ഇതും സാധ്യമാകണം.

തൊട്ടുകൂടാത്തവരാരാണെന്നും അവരെങ്ങനെയങ്ങനെയായി എന്നുമുളള അംബേദ്കറുടെ വിശദീകരണവും ഗുരുവിൻറേയും സഹോദരൻറേയും കറുപ്പൻറേയും മൂലൂരിൻറേയും ജാതിവിരുദ്ധകാവ്യങ്ങളും സാഹിത്യവുമെല്ലാം ബഹുജനങ്ങൾ നിരന്തരം പഠിക്കുകയും യുവത ഗവേഷണംചെയ്യുകയും മാധ്യമാക്കാദമികസംവാദങ്ങൾ നടത്തുകയും ചെയ്താലേ ഇതു സാധ്യമാകൂ. തൊട്ടുകൂടാത്തവരെല്ലാം ബൌദ്ധരായിരുന്നുവെന്ന ചരിത്രസത്യവും നീതിയും മനസ്സിലാക്കിയാലേ ബഹുജനങ്ങളുണരൂ. കാലടിയിലും കീഴടികളിലും വെട്ടിത്തള്ളി ദളവാക്കുളത്തിലെന്നപോലെ പാതിജീവനോടെ ചവിട്ടിമൂടിയമർത്തിയ കേരളത്തിൻറെ അശോകൻ പ്രബുദ്ധചരിത്രം അടിസ്ഥാനതലം മുതൽ പഠിപ്പിക്കപ്പെടണം. സഹോരൻറെ ഓണപ്പാട്ടുപോലെ വാമനാദർശം വെടിഞ്ഞ് നാം മാബലിവാഴ്ച്ചവരുത്തിടേണം.

കേരളത്തിലെ ആധുനികബുദ്ധവാദം ഗുരുവും ശിഷ്യഗണങ്ങളും കൂടി 1910കളിലാരംഭിച്ചതും ഗുരുവിൻ 1918ലെ ലങ്കൻ പ്രഖ്യാപനവും മൂലൂരിൻ 1925ലെ ധമ്മപദവിവർത്തനവും സഹോദരൻരെ 1934 ലെ പദ്യകൃതികളിലെ ബുദ്ധകാണ്ഡവുമെല്ലാം പാഠപുത്തകങ്ങളും ബഹുജനപുത്തകാലയങ്ങളിലെ ചർച്ചകളിലും മാധ്യമാക്കാദമികസംവാദസദസ്സുകളിലും നിറയണം. വൈദികവർണാശ്രമധർമമെന്ന ചാതുർവർണ്യ ബ്രാഹ്മണപ്രത്യയശാസ്ത്രവും ജാതിഹിന്ദുത്തവും അതിൻ ക്ഷുദ്രരൂപങ്ങളായ നായനിസവും നമ്പ്യാനിസവും പിളളയിസവും വർമനിസവും, ഇതിനെല്ലാം തന്തവൈബായ നമ്പൂരിസവുമെല്ലാം കൂടി വിശ്വാസി, തീണ്ടാരി, നാമജപഘോഷയാത്രകളും ശൂദ്രലഹളകളും നടത്തി കേരളത്തെ ജാതിക്കൊലകളുടെ ഇരുട്ടിലെക്കു ചവിട്ടിത്താഴ്ത്തിയിരിക്കുന്നു. പുണ്യപുരാണപട്ടത്താനങ്ങളായ രാമായണ, മാവാരത, ഗീതാഗിരിശിബിരങ്ങളും സാഹിത്യസംസ്കാരനായകലീലകളുമാണീ ശൂദ്രലഹളകളുടെ സവർണപൊതുബോധവും ജാതിഹിന്ദുസമവായവും നിർമിച്ചത്. മാവാരതപട്ടത്താനങ്ങളും ഗീതാഗിരിയും അവസാനിപ്പിച്ചേ മാനവികതയേയും സത്യനീതികളേയും ചരിത്രത്തേയും വീണ്ടെടുക്കാനാവൂ. ദലിതബഹുജന സാഹിത്യത്തിനും സംസ്കാരരാഷ്ട്രീയത്തിനും കൂടുതൽ ദൃശ്യതകൈവരുകയും അതു ഒളിഗാർക്കിയുടെ സവർണസിറിയൻ സാഹിത്യകോവിദരേയും ഭൈമീകാമുകരേയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു. ദലിതസംഘടനകളുടെ ഹർത്താലുകളും മലയാളികുലീനതയുടെ ഉൾക്കിടിലമായി മാറുന്നു.

മാറ്റമാണ് ലോകത്തിൻരെ കാതലെന്ന പുത്തരുടെ അനിത്യവാദമാണ് അലയടിക്കുന്നത്. പ്രതീത്യസമുദ്പാദമെന്ന പരസ്പരബന്ധിതമായ കാരുണികമായ കാര്യകാരണചിന്തയാണ് യുക്തിപരമായ നൈതികചിന്തയുടെ ആധാരമായി തമിഴകത്ത് കോതയെന്നറിയപ്പെടുന്ന പാലിയിലെ ഗോതമ(ൻ) വിശദീകരിച്ചത്. സമുദയമെന്ന ഒന്നിച്ചുള്ള ഉയിർപ്പാണ് ബുദ്ധരുടെ തത്വചിന്തയുടെ സാമൂഹ്യരാഷ്ട്രീയ തലം. ഗുരുവിൻ സമുദായസങ്കൽപ്പനം സമുദയചിന്തയിൽ നിന്നുവരുന്നു. ജനായത്തപരമായ പ്രാതിനിധ്യചിന്തയും പങ്കാളിത്ത രാഷ്ട്രീയവുമാണത്. അംബേദ്കർ അതു ഭരണഘടനയുടെ ആധാരമാക്കി. അതിനേയാണ് ജാതിഹിന്ദുത്തം കേരളത്തിലൂടെ പ്രാതിനിധ്യത്തിൽ ഏറെ മുന്നാക്കമായ സവർണ-സിറിയരുടെ മാത്രമായ സാമ്പത്തികബലഹീനതാതന്ത്രവാദത്തിലൂടെ അട്ടിമറിച്ചത്. അതു തിരുത്തിയേ ജനായത്ത ഇന്ത്യൻ ഭരണഘടനയെ വീണ്ടെടുക്കാനാവൂ. ദേശീയവിദ്യാഭ്യാസനയമെന്ന ജാതിഹിന്ദുവാഭാസത്തേയും റദ്ദാക്കിയേ പുതുതലമുറയും വിദ്യാഭ്യാസവ്യവസ്ഥയും രക്ഷപ്പെടൂ. വിമർശവിജ്ഞാനം നിർമിക്കുന്ന സർവകലാശാലകളേയും ബിരുദാനന്തരഗവേഷണങ്ങളേയും ഇല്ലാതാക്കുന്നതാണ് നാലുവർഷബിരുദമെന്ന എൻ. ഇ. പി. പദ്ധതി. ഇതെല്ലാം കേരളത്തിൽ ഇടതിലൂടെത്തന്നെ നടത്തിയെടുത്ത ഒളിഗാർക്കി ശക്തികളെ ബഹുജനസമക്ഷം തുറന്നുകാട്ടേണ്ടതുണ്ട്.

സഹോദരൻ വൈശാഖപൌർണമി എന്ന കവിതയിൽ പാടിയ പോലെ വേനലിൻ മൂർച്ഛയിൽ സർവസന്താപങ്ങളും പ്രകാശത്തോടും കുളിർമയോടും മാറ്റുന്ന അരുളാർന്ന വൈശാഖത്തിൻ പൌർണമിച്ചന്ദ്രൻ ഉദിച്ചുയരട്ടേ. ബഹുജനസുഖവും ബഹുജനഹിതവും നിറയട്ടേ. സങ്കടദുരിതങ്ങളും ജാതിമതഹിംസകളും യുദ്ധങ്ങളും വംശഹത്യകളും അതിജീവിച്ച് മാനവരാശിയും ലോകവും സുഖമായി വാഴട്ടെ. സബ്ബേസത്താസുഖീഹോന്തു, എല്ലാ ജീവാജീവങ്ങൾക്കും സൌഖ്യമാകട്ടെ. ആയിരം പൂക്കൾ വിരിയട്ടേ... ഏവർക്കും ബുദ്ധപൂർണിമാമംഗളങ്ങൾ...

(അജയ് ശേഖർ: അസോഷ്യേറ്റ് പ്രൊഫസർ ഓഫ് ഇംഗ്ലീഷ്, ഫൌണ്ടർ കോഡിനേറ്റർ ഓഫ് സെൻറർ ഫോർ ബുദ്ധിസ്ററ് സ്റ്റഡീസ്, കാലടി സർവകലാശാല )

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - ഡോ. അജയ് എസ്. ശേഖര്‍

Writer

Similar News