'നിലവിളി കേട്ടപ്പോൾ ഓടിവന്നതാണ്..നോക്കിയപ്പോള്‍ ഒരു സ്ത്രീ നിന്ന് കത്തുന്നു'; തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച ഷീജയുടെ ബന്ധുക്കള്‍
തിരുവനന്തപുരം: കൈമനത്ത് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജയാണ് മരിച്ചത്. ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഷീജ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നെന്നും ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിന്‍റെ വീടെന്നും കുടുംബം പറയുന്നു.
അമൃതാന്ദമയി ആശ്രമത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ചുറ്റും നിരവധി വീടുകളുമുണ്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.