മെസ്സിയുടെ കേരള സന്ദർശനം അനിശ്ചിതത്വത്തിൽ, ഉരുണ്ടുകളിച്ച് സ്‌പോൺസറും മന്ത്രിയും
സ്‌പോൺസർ പണമടച്ചാൽ ടീം വരുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞത്. സന്ദർശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ് സ്‌പോൺസറായ ആന്റോ അഗസ്റ്റിൻ ആദ്യം പറഞ്ഞത്. എന്നാൽ പണമടച്ചെന്നും എത്രയെന്ന് പറയാനാവില്ലെന്നും പിന്നീട് തിരുത്തി.
തിരുവനന്തപുരം: ലയണൽ മെസ്സിയുടെ കേരള സന്ദർശനത്തിൽ വ്യക്തത വരുത്താതെ കായിക മന്ത്രിയും സ്‌പോൺസറും. സ്‌പോൺസർ പണമടച്ചാൽ ടീം വരുമെന്നാണ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞത്. സന്ദർശന തീയതി കിട്ടിയാലേ പണമടക്കാനാവൂ എന്നാണ് സ്‌പോൺസറായ ആന്റോ അഗസ്റ്റിൻ ആദ്യം പറഞ്ഞത്. എന്നാൽ പണമടച്ചെന്നും എത്രയെന്ന് പറയാനാവില്ലെന്നും പിന്നീട് തിരുത്തി.
മെസ്സി വരില്ല എന്ന് പറയാൻ തനിക്ക് കഴിയില്ല. വരുമോ എന്ന് പറയേണ്ടത് അർജന്റീന ഫുട്‌ബോൾ അസോസിയേഷനാണ്. താനുമായാണ് എഗ്രിമെന്റ് വെച്ചത്. ഇതുവരെ കാര്യങ്ങൾ കൃത്യമായാണ് പോവുന്നത്. വരുമോ എന്നതിൽ അന്തിമ തീരുമാനം അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റേതാണെന്നും ആന്റോ പറഞ്ഞു.
മെസ്സിയും സംഘവും കേരളത്തിൽ എത്തുമെന്ന ഉറച്ച നിലപാടിൽ തന്നെയാണ് കായികമന്ത്രി വി. അബ്ദുറഹ്മാൻ. മെസ്സി വരില്ല എന്ന വാർത്ത പ്രചരിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് കേരളത്തിലേക്ക് വരാൻ സാധ്യതയുള്ളത്. ടീം എത്തില്ല എന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ല. ഇത് ഫിഫ മാച്ച് അല്ല. കലൂർ, ഗ്രീൻഫീൽഡ് സ്റ്റേഡിയങ്ങൾ മത്സരത്തിന് ഉപയോഗിക്കാൻ പറ്റും. പറഞ്ഞ സമയത്ത് കളി നടക്കുമെന്നാണ് സ്‌പോൺസർ സർക്കാരിനെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.