'മുനമ്പത്തുള്ളവരെ കുടിയൊഴിപ്പിക്കില്ല, കമ്മീഷന്റെ പ്രവർത്തനം വേഗത്തിലാക്കും'; മന്ത്രി പി.രാജീവ്
മുനമ്പം കമ്മീഷൻ ജൂണോടെ നിർദേശങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി
തിരുവനന്തപുരം: മുനമ്പം കമ്മീഷൻ ജൂണോടെ നിർദേശങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ്.കമ്മീഷന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് സഹായകരമാണ് കോടതി വിധിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുനമ്പത്തുള്ളവരെ കുടിയൊഴിപ്പിക്കില്ല. മുനമ്പത്തുകാരുടെ നിയമപരമായ അവകാശങ്ങൾ കൂടി സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
'സങ്കീർണമായ ചില കാര്യങ്ങൾ സിംഗിൾ ബെഞ്ചിന്റെ വിധിയിൽ ഉണ്ടായിരുന്നു. കമ്മീഷൻ അതിന്‍റെ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കും. കമ്മീഷന് ഉദ്ദേശിച്ച സമയം കിട്ടിയില്ല. ഡിവിഷൻ ബെഞ്ച് വിധിയോടെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും'. മന്ത്രി വ്യക്തമാക്കി
'വഖഫ് നിയമം കൊണ്ട് മുനമ്പത്തിന് എന്ത് ഗുണം ഉണ്ടാകുമെന്ന് ഇതുവരെ ബിജെപി നേതൃത്വം പറഞ്ഞിട്ടില്ല. വഖഫിനെക്കാൾ കൂടുതൽ ഭൂമിയുള്ളത് ക്രിസ്ത്യൻ മിഷനറിമാർക്കാണെന്ന് 'ഓർഗനൈസർ' പറയുന്നു.ആർ എസ് എസ് അജണ്ടയാണ് പുറത്തു വരുന്നത്.വഖഫ് നിയമം വന്നാലും എങ്ങനെ നടപ്പിലാക്കുമെന്ന് വ്യക്തമാക്കുന്നില്ല. നിയമപരമായി ഭൂമിയുടെ അവകാശം ഉറപ്പാക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. ' മന്ത്രി പറഞ്ഞു.
ജസ്റ്റിസ് സിഎൻ രാമചന്ദ്രൻനായർ കമ്മീഷൻ കമ്മീഷൻ പ്രവർത്തനം തടഞ്ഞ സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.എന്നാൽ റിപ്പോര്‍ട്ടിന്മേല്‍ കോടതിയുടെ അനുമതിയില്ലാതെ തുടര്‍ നടപടിയെടുക്കുന്നതിന് വിലക്കുണ്ട്. അവധിക്കാലത്തിന് ശേഷം ഹരജിയിൽ വിശദമായ വാദം കേൾക്കും.കമ്മീഷന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ പറഞ്ഞു.