നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കി തെര. കമ്മീഷൻ; ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് യുഡിഎഫ്
പി.വി അൻവറിന്റ കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്ന് എ.പി അനിൽകുമാർ എംഎൽഎ.
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ വേഗത്തിലാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. 263 പോളിങ് ബത്തുകളാണ് മണ്ഡലത്തിലുള്ളത്. ഓരോ ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരമാണ് നടപടി.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം എ.പി അനിൽകുമാർ എംഎൽഎ പറഞ്ഞു.
കോൺഗ്രസ് നിലമ്പൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടും. പി.വി അൻവറിന്റ കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും കോൺഗ്രസിൽ ഉപതെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലയുള്ള അനിൽകുമാർ പറഞ്ഞു.
ഇടത് സ്വതന്ത്ര എംഎൽഎയായിരുന്ന പി.വി അൻവർ സർക്കാരിനോടും പാർട്ടിയോടും ഇടഞ്ഞ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും സ്ഥാനം രാജിവയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
എഡിജിപി എം.ആർ അജിത്കുമാർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങളുയർത്തി രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു അൻവർ മുന്നണിബന്ധം ഉപേക്ഷിച്ച് എംഎൽഎ സ്ഥാനം രാജിവച്ചത്.
തുടർന്ന്, യുഡിഎഫിൽ എടുക്കണമെന്ന് അഭ്യർഥിച്ച് അൻവർ മുന്നണി നേതൃത്വത്തിന് കത്തയക്കുകയും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം യുഡിഎഫ് നേതൃത്വം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.