ഗോഡ്സയെ പ്രകീർത്തിച്ച എൻഐടി പ്രൊഫ.ഷൈജ ആണ്ടവനെ ഡീനാക്കിയതിൽ വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധം
പ്രതിഷേധങ്ങൾക്കിടെ ഷൈജ ആണ്ടവൻ ക്യാംപസിലെത്തി ചുമതല ഏറ്റെടുത്തു
കോഴിക്കോട്: ഗാന്ധിയെ കൊന്ന ഗോഡ്സെയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പിട്ട കാലിക്കറ്റ് എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെ സ്ഥാനക്കയറ്റം നൽകി ഡീനായി നിയമിച്ചതിൽ പ്രതിഷേധവുമായി വിദ്യാർഥി-യുവജന സംഘടനകൾ. എസ് എഫ് ഐ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, യൂത്ത് കോൺഗ്രസ് സംഘടനകൾ എൻ ഐ ടിയിലേക്ക് മാർച്ച് നടത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായെത്തിയത്. പിന്നാലെ എസ് എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധിച്ച വിദ്യാർഥികളും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. സംഘടിച്ചെത്തിയ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പ്രവര്‍ത്തകര്‍ എന്‍ഐടി അധികൃതർക്കും സംഘപരിവാറിനുമെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ് ചെയ്തു നീക്കി.
'പ്രൗഡ് ഓഫ് ഗോഡ്സെ ഫോർ സേവിങ് ഇന്ത്യ എന്നായിരുന്നു' എൻഐടിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അധ്യാപികയായ ഷൈജ ആണ്ടവൻ ഫേസ്ബുക്കിലിട്ട കമൻ്റ്.. ഇതിനെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സ്ഥാനക്കയറ്റം നൽകി പ്ലാനിംഗ് ആൻഡ് ഡെവലപ്മെൻ്റ് ഡീൻ ആയി നിയമിച്ചത് .മാനദണ്ഡങ്ങൾ ലംഘിച്ചാണ് സ്ഥാനക്കയറ്റം നൽകിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്..
പ്രതിഷേധങ്ങൾക്കിടെ ഷൈജ ആണ്ടവൻ ക്യാംപസിലെത്തി ചുമതല ഏറ്റെടുത്തു.