ക്ഷേത്രോത്സവത്തിൽ ഗാനമേളക്കിടെ ഗണഗീതം; ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
ഗണഗീതം പാടിയത് ബോധപൂർവമായ ശ്രമമാണ്
കൊല്ലം: കൊല്ലം കോട്ടുകൽ ക്ഷേത്രോത്സവത്തിൽ ഗാനമേളക്കിടെ ഗണഗീതം പാടിയ സംഭവത്തിൽ കർശന നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്. ക്ഷേത്ര ഉപദേശക സമിതി പിരിച്ചു വിടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഗണഗീതം പാടിയത് ബോധപൂർവമായ ശ്രമമാണ്. ക്ഷേത്രോപദേശക സമിതികൾ ക്ഷേത്ര ഭരണക്കാരായി മാറുന്നുവെന്നും പ്രശാന്ത് പറഞ്ഞു.
കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതായി പരാതി ഉയര്‍ന്നത്. നാഗർകോവിൽ നൈറ്റ് ബേർഡ്സ് അവതരിപ്പിച്ച ഗാനമേളയിൽ ആണ് ഗണഗീതം പാടിയത്. 'നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെ' എന്ന് തുടങ്ങുന്ന ഗണഗീതം ഉൾപ്പടെയാണ് ആലപിച്ചത്. കോട്ടുക്കൽ ടീം ഛത്രപതിയാണ് പരിപാടി സ്പോൺസർ ചെയ്‌തത്.
ഗാനമേളയ്ക്കെതിരെ ക്ഷേത്ര ഉപദേശക സമിതിയിൽ തന്നെ വിമർശനം ഉയർന്നിരുന്നു. നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്‍റ് അഖിൽ ശശി കടയ്ക്കൽ പൊലീസിലും ദേവസ്വം ബോർഡ് പ്രസിഡന്‍റിനും പരാതി നൽകിയിരുന്നു. ക്ഷേത്രവും പരിസരവും ആര്‍എസ്എസ് ബജ്രംഗ്ദൾ കൊടി തോരണങ്ങൾ കെട്ടിയതായും പരാതിയിലുണ്ട്. ഇവ നീക്കം ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.