സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസ്: കഞ്ചാവ് എത്തിച്ചയാള്‍ ഉപയോഗിക്കുന്നത് നേപ്പാള്‍ സിം; എക്സൈസ് അന്വേഷണം വഴിമുട്ടി
കേസില്‍ എക്സൈസ് അന്വേഷണം വഴിമുട്ടി
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും പിടിയിലായ കേസിൽ വഴിമുട്ടി എക്സൈസ് അന്വേഷണം. കഞ്ചാവ് നൽകിയ ആളെ 20 ദിവസമായിട്ടും പിടികൂടാനായില്ല. കോഴിക്കോട് സ്വദേശിയായ ഇയാൾ ഉപയോഗിക്കുന്നത് നേപ്പാളിൽ നിന്നെടുത്ത സിമെന്നും കണ്ടെത്തി. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ എക്സൈസ് നിയോഗിച്ചിരുന്നു.
ഏപ്രില്‍ 27 നാണ് ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നാണ് സംവിധായകരെയും ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദിനെയും പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിിരുന്നു. മൂവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്.മൂവരും ലഹരി ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ഷാലിഫ് മുഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് തന്‍റെ സുഹൃത്താണ് കഞ്ചാവ് നല്‍കിയതെന്നാണ് മൊഴി നല്‍കിയത്. ഇയാളുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് പ്രതി വ്യാജസിംകാര്‍ഡാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. ഷാലിഫ് മുഹമ്മദിന്‍റെ മറ്റൊരു സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് കോഴിക്കോട് സ്വദേശിയാണ് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്ന വിവരം ലഭിച്ചത്. നേപ്പാള്‍ സിം ഉപയോഗിക്കുന്നതിനാല്‍ പ്രതിയിലേക്ക് എത്താനുള്ള വഴികള്‍ എക്സൈസിന് മുന്നില്‍ അടഞ്ഞു.