Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയെന്ന് എംഎസ്എംഇ മന്ത്രാലയത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. അവധി അപേക്ഷയിൽ തീരുമാനം വൈകിപ്പിച്ചു എന്നാണ് കണ്ടെത്തൽ. ആരോഗ്യസ്ഥിതി പരിഗണിക്കാതെ ആയിരുന്നു സ്ഥലംമാറ്റമെന്നും ജോളി തുടർച്ചയായി നൽകിയ നിവേദനങ്ങൾ പരിഗണിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചികിത്സയിലിരിക്കെ എറണാകുളം സ്വദേശി ജോളി മധു മരണപ്പെട്ടത്. കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി ജോളി എഴുതിയ അപൂര്‍ണമായ കത്തും ചികിത്സയിലിരിക്കെ പുറത്തുവന്ന ശബ്ദ സന്ദേശവും ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണം നടന്നത്.
സോണൽ ഡയറക്ടർ ജെ.കെ ശുക്ല, ജോയിന്റ് ഡയറക്ടർ പി.ജി തോഡ്കർ, അഡ്മിൻ ഇൻ ചാർജ് സി.യു എബ്രഹാം എന്നിവർക്കെതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. അര്‍ബുദ ബാധിതയായ ജോളി മധുവിന്‍റെ അവധി അപേക്ഷയിൽ തീരുമാനം വൈകിപ്പിച്ചു എന്നാണ് കണ്ടെത്തൽ. സ്ഥാപനത്തിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടനയം നടപ്പാക്കിയില്ലെന്നും ആരോഗ്യസ്ഥിതി പരിഗണിക്കാതെ ആയിരുന്നു സ്ഥലംമാറ്റമെന്നും ജോളി തുടർച്ചയായി നൽകിയ നിവേദനങ്ങൾ പരിഗണിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കയർ ബോർഡ് ചെയർമാന് എതിരെയും ജോളി മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. എന്നാൽ ചെയർമാൻ നിപുൻ ഗോയലിനെതിരെ റിപ്പോർട്ടിൽ പരാമർശമില്ല.