'മരത്തിന്റെ ഷൂ റാക്കിന് പകരം പ്ലാസ്റ്റിക് റാക്ക്, 2,000 രൂപയുടെ മീഡിയ പ്ലെയറിന് പകരം 850 രൂപയുടെ ടോയ് പിയാനോ'; അങ്കണവാടികൾക്ക് സാധനങ്ങൾ വാങ്ങുന്നതിന്റെ മറവിൽ ലക്ഷങ്ങളുടെ ക്രമക്കേട്
പാലക്കാട് കൊല്ലങ്കോട് ഐ സിഡിഎസിന് കീഴിലാണ് വിചിത്രമായ ഇടപാടുകള്‍ നടന്നത്
പാലക്കാട്: കൊല്ലങ്കോട് ഐസിഡിഎസിൽ അങ്കണവാടികൾക്ക് സാധനങ്ങൾ വാങ്ങുന്നതിന്റെ മറവിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐ. സി. ഡി. എസിന് കീഴിലെ 142 അങ്കണവാടികൾക്ക് വേണ്ടി ഉദ്യോഗസ്ഥർ ഓർഡർ ചെയ്തത് 99 മീഡിയ പ്ലയർ. വില ഒന്നിന് 2,000 രൂപ. പക്ഷെ ഓറ എൻ്റർപ്രേസസ് വിതരണം ചെയ്തത് 850 രൂപ മാത്രം വിലയുള്ള ടോയ് പിയാനോ. കമ്പനിക്ക് ആകെ 1,05,800 അധിക ലാഭവും സർക്കാരിനു നഷ്ടവും. 4000 രൂപ വിലയുള്ള മരത്തിൻ്റെ ഷൂറക്കിനാണ് ഓഡർ നൽകിയത്. വന്നത് പ്ലാസ്റ്റിക്കിൻ്റെ ഷൂറാക്ക്. ഈ കച്ചവടത്തിൽ മാത്രം ഒന്നര ലക്ഷം രൂപ സർക്കാറിന് പോയി.
മരത്തിന്റെ റാക്ക് പ്ലാസ്റ്റിക് റാക്ക് ആയി മാറിയിട്ടും ഐസിഡിഎസിന് യാതൊരു പരാതിയുമില്ല. ഒടുക്കിയ പണം തിരിച്ചുവാങ്ങണമെന്നും ഐ സി ഡി എസ് ആലോചിച്ചിട്ടില്ല. ഫീൽഡിൽ പരിശോധന നടത്തി പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.വില കൂടിയ സാധനങ്ങൾ ഓർഡർ ചെയ്ത് ആ നിരക്കിൽ വില കുറഞ്ഞ സാധനങ്ങൾ വാങ്ങിയാണ് ഇവിടെ തട്ടിപ്പ് നടത്തുന്നത്.
5000 രൂപയുടെ ഗ്രൈന്ററിന് പണം നൽകിയിട്ട് വാങ്ങിയത് 3500 രൂപയുടെ മിക്സി. ഒരു യൂണിറ്റിന് 1500 രൂപ നിരക്കിൽ വെട്ടിപ്പ്. ഒരു യൂണിറ്റ് ടി വിക്ക് അധികം നൽകിയത് 1126 രൂപ . ഓർഡർ ചെയ്ത മ്യൂസിക് സിസ്റ്റത്തിന് വില 4500 രൂപ. ഈ വിലക്ക് വാങ്ങിയത് വെറും 2000 രൂപ മാത്രം വിലയുള്ള സിസ്റ്റം. ഇതിലൂടെ 3,01,416 രൂപയുടെ വെട്ടിപ്പ് നടന്നു.
ഒരു കോടി 31 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇങ്ങനെ വാങ്ങിയത് . ഓഡർ ചെയ്ത സാധനത്തെക്കാൾ വില കുറഞ്ഞ ഉത്പന്നങ്ങൾ വിതരണം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്..
വിഡിയോ റിപ്പോര്‍ട്ട് കാണാം..