ശബരിമല സ്വർണക്കൊള്ള: 'കുറ്റം ചെയ്തവർ നിയമത്തിന്റെ കരങ്ങളിൽപ്പെടും,വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന'; മുഖ്യമന്ത്രി
ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിൽ എത്തിക്കാനാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും കുറ്റവാളികളുണ്ടെങ്കിൽ അവര്‍ നിയമത്തിന്റെ കരങ്ങളിൽപ്പെടുമെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈക്കോടതിക്ക് എല്ലാ സഹായവും ദേവസ്വം വകുപ്പും ബോര്‍ഡും നല്‍കും.സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും നല്കി കഴിഞ്ഞു. ഇക്കാര്യത്തില്‍ സർക്കാറിനും ഹൈക്കോടതിക്കും ഒരേ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
'ആർക്കെല്ലാം വീഴ്ച പറ്റിയത് പറ്റിയെന്ന് കണ്ടെത്തും.ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു ദിവസം ഒരു വെളിപ്പെടുത്തൽ നടത്തുന്നു. അതിന്റെ തുടർച്ചയായി അന്വേഷണം നടക്കുന്നത്.അത് എത്തി ചേരുന്നത് പീഠം മാറ്റിയത്തിലാണ്.വ്യക്തമായ ഗൂഡലോചനയുടെ ഭാഗമായാണ് ഇതൊക്കെ നടന്നത്. അയ്യപ്പ ആഗോള സംഗമത്തെ മറ്റൊരു തലത്തിൽ എത്തിക്കുവാൻ ആണ് ആരോപണങ്ങൾ ഉന്നയിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങൾ പലയിടത്തും ഉണ്ടാകും.ശ്രദ്ധിച്ചിരിക്കുകയാണ് വേണ്ടത്.അയ്യപ്പ സംഗമം തകർക്കാൻ പല തരത്തിൽ ശ്രമങ്ങൾ ഉണ്ടായി'. മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം,നിയമസഭയില്‍ നടത്തിയ ബോഡിഷെയിമിങ് പരാമർശം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടുമുക്കാൽ അട്ടിയെന്നത് നാടൻ പ്രയോഗമാണ്. നജീബ് കാന്തപുരത്തെക്കുറിച്ചല്ല തന്‍റെ പരാമര്‍ശമെന്നും ആരോഗ്യമില്ലാത്ത മറ്റൊരാളെയാണ് ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നജീബ് കാന്തപുരത്തിന് ഉയരം കുറവുണ്ടെന്നോയുള്ളൂ,നല്ല ആരോഗ്യമുള്ള ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.