കണ്ണൂരിൽ എഴുന്നള്ളിപ്പിന് പങ്കെടുപ്പിച്ച മുറിവേറ്റ ആനയെ തിരിച്ചയക്കും
കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനാണ് മുറിവേറ്റ ആനയെ എത്തിച്ചത്.
കണ്ണൂർ: കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി എഴുന്നള്ളിപ്പിനെത്തിച്ച ആനയെ തിരിച്ചയക്കും. വനംവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് ആനയെ തിരിച്ചയക്കാനുള്ള തീരുമാനമെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു. മംഗലംകുന്ന് ഗണേശൻ എന്ന ആനയെയാണ് ഉത്സവത്തിന് എത്തിച്ചത്.
കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളിപ്പിനാണ് മുറിവേറ്റ ആനയെ എത്തിച്ചത്. സംഭവത്തിൽ നാട്ടാന സംരക്ഷണ സമിതി വനംവകുപ്പിന് പരാതി നല്‍കിയിരുന്നു.
ഇതിനു പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ എത്തി ആനയെ പരിശോധിക്കുകയും ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഈ ആനയെ ഇനി എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്തു.
തുടർന്നാണ് കരാർ റദ്ദാക്കി ആനയെ തിരിച്ചയക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചത്. ആരോഗ്യ പ്രശ്നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ച് എഴുന്നള്ളിപ്പ് നടത്തിയത് വിവാദമായിരുന്നു.