പാലിയേക്കര ടോൾ കമ്പനിയുടെ കൊള്ളക്ക് ജില്ലാ കലക്ടർ കൂട്ടുനിൽക്കരുത്: വെൽഫെയർ പാർട്ടി
ദേശീയ പാത 544 ലെ പാലിയേക്കര ടോൾ പിരിവ് താത്കാലികമായി നിർത്തിവെക്കണമെന്ന സ്വന്തം ഉത്തരവ് മരവിപ്പിച്ച കലക്ടറുടെ നടപടി കമ്പനിയുടെ ടോൾ കൊള്ളക്ക് ഒത്താശ ചെയ്യുന്നതാണെന്ന് വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ് നിസാർ ആരോപിച്ചു.
തൃശൂർ: അടിപ്പാത നിർമാണ ജോലികളുടെ ഭാഗമായി ഗതാഗതക്കുരുക്ക് നേരിടുന്ന ദേശീയ പാത 544 ലെ പാലിയേക്കര ടോൾ പിരിവ് താത്കാലികമായി നിർത്തിവെക്കണമെന്ന സ്വന്തം ഉത്തരവ് മരവിപ്പിച്ച കലക്ടറുടെ നടപടി കമ്പനിയുടെ ടോൾ കൊള്ളക്ക് ഒത്താശ ചെയ്യുന്നതാണെന്ന് വെൽഫെയർപാർട്ടി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ് നിസാർ ആരോപിച്ചു. സാധാരണ ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെടുമ്പോൾ തന്നെ ടോൾ പിരിവ് ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടണം എന്ന നിർദേശമുണ്ടായിരിക്കെയാണ് ഇപ്പോൾ ഹൈവേയിലുടനീളം ഗതാഗതക്കുരുക്ക് മുറുകിയിട്ടും ടോൾ പിരിവ് തുടരുന്നത്.
ഇതിനെ നിയന്ത്രിക്കാനായി കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് മരവിപ്പിച്ചത് കുരുക്ക് ഒഴിവാക്കാമെന്ന ദേശീയപാത അതോറിറ്റിയുടെ ഉറപ്പിലാണ് എന്നാണ് കലക്ടറുടെ ഓഫീസ് പറയുന്നത്. കമ്പനിയുടെ ഇത്തരം ഉറപ്പുകൾ പ്രഹസനമാണെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനെ വീണ്ടും സാക്ഷ്യപ്പെടുത്തുന്നതാണ് ദേശീയപാതയിലെ ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് എന്നിരിക്കെ ഉത്തരവ് മരവിപ്പിച്ച കലക്ടറുടെ നടപടി ജനദ്രോഹപരമാണ്. ടോൾ കമ്പനിയുടെ സ്വാധീനത്തിന് വഴങ്ങി ഉത്തരവ് മരവിപ്പിച്ച കലക്ടറുടെ നടപടി ടോൾ കൊള്ളക്ക് ഒത്താശ ചെയ്യുന്നതാണ്. നിശ്ചയിക്കപ്പെട്ട കാലാവധി കഴിഞ്ഞിട്ടും ടോൾ പിരിവ് തുടരുന്നത് തന്നെ അന്യായമാണ് എന്നിരിക്കെ ഗതാഗതക്കുരുക്ക് തീരുന്നത് വരെ താൽകാലികമായെങ്കിലും ടോൾ പിരിവ് നിർത്തിവെച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.