തൊടുപുഴയിലെ വിദ്വേഷ പ്രസംഗം; പി.സി ജോർജിനെതിരെ കേസെടുത്തു
പരാതി ലഭിച്ചിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല
ഇടുക്കി: തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ പി.സി ജോര്‍ജിനെതിരെ കേസെടുത്തു. എച്ച് ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് കേസിലെ രണ്ടാം പ്രതി. പ്രസംഗം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്ന് എഫ് ഐ ആറിൽ പറയുന്നു. പരാതി ലഭിച്ചിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. കോടതി നിർദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി.
പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് തൊടുപുഴ പൊലീസിന് നിര്‍ദേശം നൽകിയത്. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു പി.സി ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗം.
നേരത്തെ വര്‍ഗീയ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. സമാന പരാമര്‍ശങ്ങള്‍ നടത്തിയതിന് നേരത്തെയും ജോര്‍ജിനെതിരെ കേസെടുത്തതാണ്. എന്നാല്‍ കൃത്യമായ ശിക്ഷ നല്‍കാത്തത് കൊണ്ടാണ് ജോര്‍ജ് തുടര്‍ച്ചയായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്ന് പരാതിയില്‍ സൂചിപ്പിച്ചിരുന്നു.