ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയെന്ന് മൊഴി

സ്വർണം പൊതിഞ്ഞവ ആയിരുന്നില്ല എത്തിച്ചതെന്നും മൊഴിയിലുണ്ട്

Update: 2025-10-10 02:31 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ സ്വർണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയെന്ന് മൊഴി.എത്തിച്ചത് സ്വർണം പൊതിഞ്ഞവ ആയിരുന്നില്ലെന്നും കാലപ്പഴക്കവും ഉണ്ടായിരുന്നില്ലെന്നും സ്മാർട്ട് ക്രീയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി.ഇതോടെ ചെന്നൈയിലെത്തും മുൻപ് ദ്വാരപാലക ശിൽപപാളികൾ വിറ്റിരിക്കാമെന്ന് ദേവസ്വം വിജിലൻസിന്റെ വിലയിരുത്തൽ.ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപാളികളുടെ തൂക്കത്തിൽ ഗണ്യമായ കുറവുണ്ടായി എന്നാണ് കോടതിയുടെ കണ്ടെത്തൽ. മുദ്ര വെച്ച കവറിലാണ്, ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് കൈമാറുക. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഈ റിപ്പോർട്ട് കൈമാറുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ദേവസ്വം വിജിലൻസിൻ്റെ അന്വേഷണ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും, പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടർനടപടികൾ.

Advertising
Advertising

കഴിഞ്ഞ ആഴ്ച നൽകിയ ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടും, തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആവശ്യവും പരിഗണിച്ചാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിൻറെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. പൊലീസ് അക്കാദമി അസി. ഡയറക്ടർ എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

ആറാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് കോടതി ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ശബരിമല സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയതിന് തുടർന്നാണ് ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നത്. ശബരിമലയിലെ വിലപിടിപ്പുള്ള മുഴുവൻ വസ്തുക്കളുടെ കണക്കെടുക്കാൻ, ജസ്റ്റിസ് കെ.ടി ശങ്കരനെയും ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News